Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രകൃതി വാതകം...

പ്രകൃതി വാതകം ഇറക്കുമതി: ഇന്ത്യക്ക് 100 കോടി ഡോളര്‍ ഇളവ് നല്‍കും

text_fields
bookmark_border

ദോഹ: ഖത്തറില്‍ നിന്ന് കരാര്‍ പ്രകാരമുള്ള ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) ഇന്ത്യ പൂര്‍ണ തോതില്‍ വാങ്ങുന്നതിനായി ഖത്തര്‍ 100 കോടി യു.എസ് ഡോളര്‍ (6600 കോടി രൂപ) ഇളവ് നല്‍കും. ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി ഇറക്കുമതി ദീര്‍ഘകാല കരാറില്‍ ഇന്ത്യയുടെ നഷ്ടം കുറയ്ക്കാനായുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെ പെട്രോനെറ്റും റാസ് ഗ്യാസും തമ്മില്‍ നടന്നുവരികയായിരുന്നു. 
പത്ത് ശതമാനത്തിലധികം കുറവ് വരുത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരമുള്ള നഷ്ടപരിഹാത്തുകയായ 100 കോടി യു.എസ് ഡോളറാണ് ഖത്തര്‍ വേണ്ടെന്ന് വെക്കുന്നതെന്ന് ഇന്ത്യയിലെ പെട്രോനെറ്റ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ റാസ് ഗ്യാസും ഇന്ത്യയിലെ പെട്രോനെറ്റുമായി നടക്കുന്ന വില നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി വിലയില്‍ കുറവു വരുത്തണമെന്ന് ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയാണ്. രണ്ടാഴ്ച മുമ്പ് ഖത്തര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തര്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കരാര്‍ പ്രകാരം ഉയര്‍ന്ന വില നല്‍കേണ്ടതിനാലാണ് ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയില്‍ പെട്രോനെറ്റ് 30 ശതമാനം കുറവ് വരുത്തിയത്. 2004ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ പ്രകൃതിവാതകമാണ് പെട്രോനെറ്റ് ഇറക്കുമതി ചെയ്യേണ്ടത്.
 പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഇതിന്‍െറ 68 ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യാന്തര വില കുറഞ്ഞു നില്‍ക്കുമ്പോഴും കരാറിലെ വില നിര്‍ണയരീതി പ്രകാരം ഉയര്‍ന്ന വില ഇന്ത്യ നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. ഏഷ്യന്‍ വിപണിയില്‍ ഒരു ബി.ടി.യുവിന് (ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്) ഏഴ് മുതല്‍ എട്ട് ഡോളര്‍ വരെ സ്പോട്ട് വിലയുള്ളപ്പോഴാണ് കരാര്‍ പ്രകാരം ഇന്ത്യ  11 മുതല്‍ 12 ഡോളര്‍ നല്‍കേണ്ടി വരുന്നത്.
റാസ് ഗ്യാസിന്‍െറ ആകെ ഉല്‍പാദനത്തിന്‍െറ പത്ത് ശതമാനമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി. ഇന്ത്യ ഇറക്കുമതി കുറക്കുന്നത് റാസ് ഗ്യാസിന്‍െറ ഉല്‍പാദനത്തെയും ബാധിക്കും. എല്‍.എന്‍.ജിയുടെ വില നിര്‍ണയിക്കുന്ന രീതിയില്‍ മാറ്റംവരുത്തുന്നതോടെ ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന്‍െറ (എം.ബി.ടി.യു) വില 12-13 ഡോളറില്‍ നിന്നു എട്ട് ഡോളറില്‍ താഴെയായി കുറഞ്ഞേക്കും. പുതിയ വില നിര്‍ണയ രീതി നിലവില്‍ വരുന്നതോടെ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്യാന്‍ ബാക്കിയുള്ള 32 ശതമാനം എല്‍.എന്‍.ജിയും വരുംവര്‍ഷം അധികമായി പെട്രോനെറ്റ് വാങ്ങും. പെട്രോനെറ്റ് റാസ് ഗ്യാസില്‍ നിന്നു വാങ്ങുന്ന എല്‍.എന്‍.ജി പൊതുമേഖല സ്ഥാപനങ്ങളായ ഗെയില്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവക്കാണ് നല്‍കുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
Next Story