Sorry, you need to install flash to see this content.

view counter

വിലക്കയറ്റം: പാര്‍ലമെന്റ് കവാടത്തില്‍ ഇടതു-മതേതര കക്ഷി എം.പിമാരുടെ ധര്‍ണ

Friday, July 30, 2010
ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ ഇടതു പാര്‍ട്ടികളുടെ ധര്‍ണ. പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ തെലുങ്കുദേശം ഉള്‍പ്പെടെ ബി.ജെ.പിയേതര മതേതര പാര്‍ട്ടികളും പങ്കെടുത്തു. മന്‍മോഹന്‍ സിങ് മന്ത്രിസഭ രാജിവെച്ച് പുറത്തുപോകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്നലെ കാലത്ത് പാര്‍ലമെന്റിനു പുറത്തെ ഗാന്ധി പ്രതിമക്കു മുന്നില്‍ നിന്ന് പ്രകടനമായാണ് ഇടതു-മതേതര എം.പിമാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിലേക്ക് ധര്‍ണക്കായി വന്നത്. പ്ലക്കാര്‍ഡുകളുമേന്തി കവാടത്തില്‍ കുത്തിയിരുന്ന എം.പിമാര്‍ സര്‍ക്കാറിനെതിരെ രുക്ഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിലക്കയറ്റം പോലുള്ള സുപ്രധാന വിഷയത്തില്‍ അടിയന്തര ചര്‍ച്ചക്ക് പോലും തയാറാകാത്ത സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടാണ് പ്രകടിപ്പിക്കുന്നതെന്ന് എം.പിമാര്‍ കുറ്റപ്പെടുത്തി.

സി.പിഎം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക് എന്നീ കക്ഷികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ധര്‍ണ. അണ്ണാ ഡിഎം.കെ, ബിജു ജനതാദള്‍, ജനതാദള്‍(എസ്), തെലുങ്കുദേശം,എസ്.പി,ആര്‍.ജി.ഡി  എം.പിമാരും ധര്‍ണയില്‍ പങ്കെടുത്തു. ലോക്‌സഭയില്‍ ഭൂരിപക്ഷത്തെ കുറിച്ച ആശങ്ക യു.പി.എ സര്‍ക്കാറിനെ വേട്ടയാടുന്നതായി സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആരോപിച്ചു.

സി.പി.എം നേതാവ് ബസുദേവാചാര്യ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ നേതൃത്വം നല്‍കി. എച്ച്.ഡി ദേവഗൗഡ(സെക്കുലര്‍ ജനതാദള്‍), അര്‍ജുന്‍ ചരണ്‍ സേഥി(ബി.ജെ.ഡി)  എന്നിവരും സന്നിഹിതരായിരുന്നു.
Share/Bookmark