Sorry, you need to install flash to see this content.

view counter

വിശ്വനാഥന്റെ മന്ത്രിസ്ഥാനം കളഞ്ഞ പരാമര്‍ശം സുപ്രീംകോടതി നീക്കി

Thursday, July 29, 2010
ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന്റെ രാജിക്ക് കാരണമാക്കിയ ഹൈകോടതി പരാമര്‍ശം സുപ്രീംകോടതി നീക്കി. വിശ്വനാഥന് ചന്ദനമാഫിയ ബന്ധം സംശയിക്കുന്ന ഹൈകോടതി പരാമര്‍ശമാണ് ജസ്റ്റിസുമാരായ പി. സദാശിവം, അനില്‍ ദാവെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നീക്കിയത്. വിശ്വനാഥന്റെ ഭാഗം കേള്‍ക്കാതെ ഹൈകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ഹൈകോടതി പരാമര്‍ശം തെറ്റാണെന്ന് ആദ്യം നിലപാടെടുത്ത സര്‍ക്കാര്‍, മന്ത്രിസഭ മാറിയതോടെ നിലപാട് തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഭരണം മാറുന്നതിനൊപ്പം സര്‍ക്കാറിന് നിലപാട് എങ്ങനെ മാറ്റാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു.

മറയൂര്‍ ചന്ദനക്കടത്തു കേസിലെ പ്രതി മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി 2005ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് പത്മനാഭന്‍ നായരാണ് ചന്ദനമാഫിയയുമായി വിശ്വനാഥന് ബന്ധമുണ്ടെന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. താന്‍ മന്ത്രിക്ക് ടെലിഗ്രാം അയച്ചതിനെ തുടര്‍ന്നാണ് മറയൂര്‍ ജില്ലാ വനപാലകനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുസ്തഫ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

പ്രതികളുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത മന്ത്രിയുടെ നടപടി അദ്ദേഹത്തിന് മാഫിയയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പരാമര്‍ശം. എന്നാല്‍, മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് ഹൈകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Share/Bookmark