പി.സി പ്രൊസസറുകളുടെ നിർമാണത്തിലേക്ക് ക്വാൽകോം ഇറങ്ങാനിരിക്കെ കമ്പനി വൻ ഏറ്റെടുക്കലിന് ഒരുങ്ങുന്നുതായി സൂചന. വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്ത പ്രകാരം ഇന്റലിനെ ഏറ്റെടുക്കാൻ ക്വാൽകോം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. റെഗുലേറ്റർമാരുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ട്.
ഇന്റൽ വൻതോതിൽ മത്സരവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെയാണ് ക്വാൽകോമിന്റെ ഏറ്റെടുക്കൽ നീക്കം. 1.6 ബില്യൺ ഡോളർ നഷ്ടത്തിലുള്ള കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ വർഷം മാത്രം 60 ശതമാനം നഷ്ടം ഇന്റലിന്റെ ഓഹരി വിലയിൽ ഉണ്ടായിട്ടുണ്ട്. വൻതോതിലുള്ള ഇടിവാണ് കമ്പനിയുടെ ഓഹരികൾക്ക് ഉണ്ടായത്. വലിയ രീതിയിലുള്ള മത്സരവും സാങ്കേതികവിദ്യയുടെ മാറ്റവും ഇന്റലിന് മുന്നിൽ വെല്ലുവിളികളായി തുടരുകയാണ്.
2020 മുതലാണ് ഇന്റലിന്റെ തിരിച്ചടി തുടങ്ങിയത്. കുപ്പർട്ടിനോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിൾ ഇന്റലിന്റെ ചിപ്സെറ്റിൽ നിന്നും എം സീരിസിലേക്ക് ചുവടുമാറ്റിയതോടെയാണ് കമ്പനി വലിയ പ്രതിസന്ധിയിലായത്. ഇതിൽ നിന്നും കരയറാൻ ഇതുവരെ ഇന്റലിന് സാധിച്ചിട്ടില്ല.
ക്വാൽകോം മൊബൈൽ ഫോണുകൾക്ക് വേണ്ടിയുള്ള സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് നിർമിച്ചാണ് പ്രശസ്തരായത്. സ്നാപ്ഡ്രാഗൺ എക്സ് പ്ലസ്, എക്സ് എലൈറ്റ് എന്നീ ചിപ്പ്സെറ്റുകളിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനുഭവവും ഉപഭോക്താക്കൾക്ക് നൽകാനാണ് സ്നാപ്ഡ്രാഗൺ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.