കൊച്ചി: 2021മുതൽ 2024 വരെ മൂന്ന് വർഷ കാലയളവിൽ ലോട്ടറി വിറ്റ് സംസ്ഥാന സർക്കാരിന് ലഭിച്ചത് 2781 കോടി രൂപയുടെ ലാഭം. ഈ കാലയളവിലെ ആകെ വരുമാനം 41,138.15 കോടി രൂപയും. ഏഴ് പ്രതിവാര ഭാഗ്യക്കുറികളും ആറ് ബമ്പർ ഭാഗ്യക്കുറികളുമാണ് സർക്കാർ നടത്തുന്നത്. 2021-22 സാമ്പത്തിക വർഷാരംഭം മുതൽ 2024 ഡിസംബർ 31 വരെ ലോട്ടറി വിറ്റ വകയിലുള്ള നികുതി വരുമാനം 11518.68 കോടി രൂപയാണ്. ലോട്ടറിയടിച്ചിട്ടും ഗുണഭോക്താവ് പണം കൈപ്പറ്റാത്തതിനാൽ സർക്കാരിലേക്ക് എത്തിയ തുക സംബന്ധിച്ച കണക്ക് അധികൃതർ സൂക്ഷിച്ചിട്ടില്ല. 2011-16 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ലോട്ടറി ടിക്കറ്റ് വിൽപനയുടെ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
38,577 രജിസ്റ്റർ ചെയ്ത ഏജൻറുമാരാണ് ലോട്ടറി വിൽപനക്കുള്ളത്. അവരിൽ 26,255 പേർ ലൈസൻസ് പുതുക്കിയിട്ടില്ല. ഏറ്റവുമധികം ഏജൻറുമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 4474. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകളുള്ളത്. സാമ്പത്തിക വർഷാടിസ്ഥാനത്തിലാണ് കണക്കുകൾ തയാറാക്കുന്നത് എന്നതിനാൽ നടപ്പ് സാമ്പത്തിക വർഷത്തെ ലാഭക്കണക്കുകൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.