ഓഹരി വിപണിക്ക് കരുത്തായി ചെറുകിട നിക്ഷേപകർ

ഇന്ത്യൻ യുവാക്കൾ സാമ്പത്തിക സാക്ഷരത നേടുകയാണോ? ആണെന്ന് സൂചിപ്പിക്കുന്നു മ്യൂചൽ ഫണ്ടുകളിൽ കുമിഞ്ഞുകൂടുന്ന കോടികൾ. സാധാരണക്കാരായ നിക്ഷേപകർ ഓരോ മാസവും എസ്.ഐ.പിയായി നിക്ഷേപിക്കുന്ന തുക ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത് നൽകുന്നു. വിദേശ നിക്ഷേപകർ വിൽപന നടത്തുമ്പോൾ മുമ്പ് വിപണി ഇടിഞ്ഞുവീഴാറാണ് പതിവ്. ഇന്നാ കഥ മാറി.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ കാരണം ഇപ്പോൾ വിപണി പിടിച്ചുനിൽക്കുന്നു. അവർക്ക് മുഖ്യമായും പണം ലഭിക്കുന്നത് എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയാണ്. 2024 ജനുവരിയിൽ മാത്രം 18,838 കോടി രൂപയാണ് എസ്.ഐ.പി ആയി ഒഴുകിയെത്തിയത്. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞവർഷം ജനുവരിയിൽ 13,856 കോടിയായിരുന്നു. ഓരോ മാസവും തുക വർധിച്ചുവരികയാണ്.

നിക്ഷേപകരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. 2024 ജനുവരിയിൽ 46.7 ലക്ഷം നിക്ഷേപകർ കൂടി. കഴിഞ്ഞവർഷം പ്രതിമാസം 22.3 ലക്ഷം നിക്ഷേപകരുടെ വർധനയാണ് ഉണ്ടായിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികമായി. ഒരു നിക്ഷേപകന് തന്നെ ഒന്നിലധികം പോർട്ഫോളിയോയുമുണ്ട്. ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 7.92 കോടിയായി ഉയർന്നു.

ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക സാക്ഷരത, മിച്ചംവരുന്ന തുകയിലെ വർധന എന്നിവയാണ് വർധനക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോവിഡിനുശേഷം ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ ഓഹരി നിക്ഷേപത്തിന്റെ പ്രചാരമെത്തി.

കോവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തിൽ ബദൽ വരുമാനത്തെക്കുറിച്ച് ആളുകൾ ചിന്തിച്ച് തുടങ്ങി. കുതിപ്പുകാലമായതിനാൽ പുതുതായി വിപണിയിലെത്തിയ ഭൂരിഭാഗം പേർക്കും നല്ല ലാഭം ലഭിച്ചു. സ്ഥിര നിക്ഷേപം, പോസ്റ്റോഫിസ് ​നിക്ഷേപം പോലെയുള്ള പരമ്പരാഗത രീതിയിൽനിന്ന് ഓഹരിയിലേക്കും മ്യൂചൽ ഫണ്ടിലേക്കുമുള്ള മാറ്റം പ്രകടമാണ്.

ഡിസ്കൗണ്ട് ബ്രോക്കർമാരും ആപ്പുകളും ഓഹരി നിക്ഷേപം ലളിതമാക്കി. സമൂഹമാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും റീട്ടെയിൽ നിക്ഷേപകരെ അറിവുള്ളവരാക്കുന്നു. വിപണിയുടെയും കമ്പനികളുടെയും അടിത്തറ പരിശോധിക്കാൻ കഴിയുന്നവരാണ് ഇന്ന് നല്ലൊരു ശതമാനം റീട്ടെയിൽ നിക്ഷേപകരും. നെഗറ്റിവ് വാർത്ത കേൾക്കുമ്പോഴേക്ക് എല്ലാം ഇട്ടെറിഞ്ഞ് പോകാതിരിക്കാനുള്ള പക്വത ഇന്നവർക്കുണ്ട്. വിപണി ഒരു പരിധിക്കപ്പുറം കൂപ്പുകുത്താതിരിക്കാൻ ഇതും ഒരു കാരണമാണ്.

ആശ്രയം മ്യൂചൽ ഫണ്ട്

നിരവധി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് പൊതുനിക്ഷേപ ഫണ്ട് സൃഷ്ടിക്കുകയാണ് മ്യൂചൽ ഫണ്ടുകൾ ചെയ്യുന്നത്. ഓഹരി വിപണിയിൽ പങ്കാളിത്തം വഹിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വിപണി വിശകലനം ചെയ്ത് തീരുമാനമെടുക്കാൻ സമയവും ശേഷിയും ഇല്ലെങ്കിൽ മ്യൂചൽ ഫണ്ടുകളെ ആശ്രയിക്കാം.

ഏത് സെക്യൂരിറ്റികൾ വാങ്ങണമെന്നും (സ്റ്റോക്കുകൾ, ബോണ്ടുകൾ മുതലായവ) എപ്പോൾ വിൽക്കണമെന്നും തീരുമാനിക്കുന്നതിൽ നമുക്ക് റോളൊന്നുമില്ല. പ്രഫഷനൽ ഫണ്ട് മാനേജർമാർ ഇതെല്ലാം ചെയ്യും. ആസ്തി വളർച്ചയുടെ വിഹിതം ഓരോ നിക്ഷേപകനും നിക്ഷേപ തുകക്ക് ആനുപാതികമായി ലഭിക്കും. അതേസമയം, ഏത് ഫണ്ടിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.

നിക്ഷേപത്തിന്റെ ലക്ഷ്യം, കാലാവധി, റിസ്ക് എടുക്കാനുള്ള ശേഷി തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെടുക്കേണ്ടത്. ഫണ്ടിന്റെ വളർച്ച നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. ദീർഘകാല നിക്ഷേപകർക്കാണ് മ്യൂചൽ ഫണ്ട് ഏറെ പ്രയോജനം ചെയ്യുക. മൂല്യവളർച്ചകൂടി മൂലധനമായി മാറുന്നതിനാൽ (കോമ്പൗണ്ടിങ് ഇഫക്ട്) ദീർഘകാലത്തിൽ വൻ നേട്ടമുണ്ടാക്കാം.

മഹാരാഷ്​ട്ര, ഡൽഹി, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് മ്യൂചൽ ഫണ്ടിലേക്കുള്ള വരവിന്റെ 69 ശതമാനവും. ഈ അഞ്ചിടത്തും 27-30 ശതമാനം വാർഷിക വളർച്ചയുണ്ട്. ആകെ ഫണ്ടിന്റെ 87 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽനിന്നാണ്. കേരളത്തിൽനിന്ന് 51,000 കോടിയിലധികമാണ് പ്രതിമാസ വരവ്. മഹാരാഷ്ട്രയിൽനിന്ന് ആളോഹരി 1,69,300 രൂപ വരുമ്പോൾ മണിപ്പൂരിൽനിന്ന് ഇത് 3270 രൂപയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.