വാഷിങ്ടൺ: ലോകവിപണിയിൽ സ്വർണത്തിന് വൻ വില വർധന. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വർണത്തിന് വ്യാഴാഴ്ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകൾ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വർണത്തിന് ഗുണമാവുകയാണ്.
സ്പോട്ട്ഗോൾഡിന്റെ വില അന്താരാഷ്ട്ര വിപണിയിൽ 26.54 ഡോളർ ഉയർന്ന് 3,215.08 ഡോളറിലെത്തി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലയും ഉയർന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വർണത്തിന്റെ ഭാവി വിലകളിൽ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളർ ഇൻഡക്സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.
നേരത്തെ ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു.
ബുധനാഴ്ച ചൈനക്കുമേൽ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ചൈനയുമായുള്ള വ്യാപാര യുദ്ധം യു.എസ് വിപണികളുടെ കഴിഞ്ഞ ദിവസത്തെ നേട്ടം ഇല്ലാതാക്കി. എസ്&പി 500 3.5 ശതമാനവും ഡൗ ജോൺസ് 2.5 ശതമാനവും നാസ്ഡാക് 4.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ ഓഹരി വിപണികളും തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
ജപ്പാൻ സൂചികയായ നിക്കിയിൽ 4.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയയുടെ കൊസാപി സൂചികയിൽ 1.7 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങിൽ 0.7 ശതമാനവും ആസ്ട്രേലിയയുടെ എ.എസ്.എക്സ് 200 1.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.