മുംബൈ: ആഗോള വിപണികളിലെ തിരിച്ചടിക്കിടയിലും ഇന്ത്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 1076 പോയിന്റ് നേട്ടത്തോടെ 74,923ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 352 പോയിന്റ് ഉയർന്ന് 22,752ലെത്തി. നിഫ്റ്റിൽ 2113 ഓഹരികൾ നേട്ടം രേഖപ്പെടുത്തിയപ്പോൾ 251 എണ്ണം നഷ്ടത്തിലാണ്. 112 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
സിപ്ല, ടാറ്റ മോട്ടോഴ്സ്, ടാറ സ്റ്റീൽ, ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ എന്നിവയാണ് വൻ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടി.സി.എസ്, ആക്സിസ് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്.
ചൈനയുമായുള്ള വ്യാപാര യുദ്ധം യു.എസ് വിപണികളുടെ കഴിഞ്ഞ ദിവസത്തെ നേട്ടം ഇല്ലാതാക്കി. എസ്&പി 500 3.5 ശതമാനവും ഡൗ ജോൺസ് 2.5 ശതമാനവും നാസ്ഡാക് 4.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ ഓഹരി വിപണികളും തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
ജപ്പാൻ സൂചികയായ നിക്കിയിൽ 4.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയയുടെ കൊസാപി സൂചികയിൽ 1.7 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങിൽ 0.7 ശതമാനവും ആസ്ട്രേലിയയുടെ എ.എസ്.എക്സ് 200 1.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിൽ. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.