കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി) ഫെലോഷിപ്പോടെ ജൈവ സാങ്കേതിക, ജീവശാസ്ത്ര മേഖലകളിൽ ഗവേഷണ പഠനത്തിനായുള്ള (ഡോക്ടറൽ റിസർച്) ബയോ ടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ് -2025) ദേശീയ തലത്തിൽ മേയ് 13ന് രാവിലെ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കുന്നതിന് മാർച്ച് 28 വൈകീട്ട് അഞ്ചുമണി വരെ ഓൺലൈനായി https://dbtbet2025.ntaonline.in ൽ രജിസ്റ്റർ ചെയ്യാം.
ഫീസ് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1300 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 650 രൂപ മതി.
‘ബെറ്റ് 2025’ വിജ്ഞാപനവും വിവരണപത്രികയും www.nta.ac.in- ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും വിവരണപത്രികയിലുണ്ട്. ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മാർച്ച് 30, 31 തീയതികളിൽ സൗകര്യം ലഭിക്കും.
യോഗ്യത: ബയോടെക്നോളജി, ലൈഫ് സയൻസസ് (ബയോ മെഡിക്കൽ, ബയോ ഇൻഫർമാറ്റിക്സ്, ബയോകെമിസ്ട്രി, ബയോ ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടേഷനൽ ബയോളജി, ജനിറ്റിക്സ്, മൈക്രോബയോളജി മുതലായവ) അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്സ്/മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് എം.എസ് സി/എം.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണ പത്രികയിലുണ്ട്. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ്. വനിതകൾക്കും സംവരണ വിഭാഗങ്ങൾക്കും പ്രായപരിധിയിൽ ഇളവുണ്ട്.
‘ബെറ്റ് 2025’ന് കേരളത്തിൽ തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.‘ബെറ്റ് 2025’ൽ യോഗ്യത നേടുന്നവരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് രണ്ട് കാറ്റഗറിയിലുള്ള മെറിറ്റ്ലിസ്റ്റ് തയാറാക്കും. കാറ്റഗറി ഒന്നിലെ മെറിറ്റ്ലിസ്റ്റിൽപെടുന്നവർക്ക് രാജ്യത്തെ ഏത് അംഗീകൃത സർവകലാശാല സ്ഥാപനങ്ങളിൽനിന്നും ഫെലോഷിപ് നേടി ഗവേഷണപഠനം നടത്താം. കാറ്റഗറി രണ്ടിലെ മെറിറ്റ്ലിസ്റ്റിലള്ളവർക്ക് കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് സ്പോൺസർ ചെയ്ത പ്രോജക്ടുകളിൽ ഫെലോഷിപ്പോടുകൂടി റിസർച് ഫെലോകളായി നിയമനം ലിഭിക്കുന്നതിനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹതയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.