തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപശാലയിൽ ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യങ്ങൾ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയാറാക്കും.
കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കുന്നതിനും അധ്യാപകർക്കായി നവീകരിച്ച പരിശീലന പരിപാടികൾ നടപ്പാക്കുന്നതിനും പദ്ധതി തയാറാക്കും. അതേസമയം, കുട്ടികളുമായി രക്ഷാകർതൃബന്ധം കൂടുതൽ സുദൃഢമാക്കാനായി സ്കൂൾതലങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതിൽ ഭംഗംവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സിലബസിൽ നിർബന്ധിത മാറ്റങ്ങൾ വരുത്തും. ഇക്കാര്യം എസ്.സി.ഇ.ആർ.ടി പരിശോധിക്കും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനായി അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകും. സ്കൂൾ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാർഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാധ്യതയും ഒരുക്കും.
മയക്കുമരുന്ന് ഉപയോഗത്തിൽപെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവെക്കുന്നതിന് കൗൺസലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗൺസലർമാരെയും ഇതിനായി നിയോഗിക്കും.
സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. നടപ്പാക്കേണ്ട നടപടികൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂളുകളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഷോർട് ടേം, മീഡ് ടേം, ലോങ് ടേം പദ്ധതികൾ നടപ്പാക്കും. ഇക്കാര്യങ്ങൾ എസ്.സി.ഇ.ആർ.ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിർദേശിച്ച ഈ ഇടപെടലുകൾ പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.