ബംഗളൂരു: നഴ്‌സിങ് വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നഴ്‌സിങ് കോളജുകളിലും വിദേശ ഭാഷാ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡോ. ബി.ആർ. അംബേദ്കർ കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ വെള്ളിയാഴ്ച നടന്ന പുതിയ ഫിസിയോതെറാപ്പി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.
കഴിവുള്ള നഴ്‌സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്ധർക്കും വേണ്ടിയുള്ള വർധിച്ചു വരുന്ന അന്താരാഷ്ട്ര ഡിമാന്റിനെക്കുറിച്ചും പാട്ടീൽ എടുത്തു പറഞ്ഞു. ജർമനി, ഇറ്റലി, ജപ്പാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ നിയമനത്തിനായി സംസ്ഥാനത്തെ സമീപിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ആശുപത്രികൾക്ക് അവരുടെ മാതൃഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. അതിനനുസരിച്ച് ഞങ്ങളുടെ വിദ്യാർഥികളെ സജ്ജരാക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിക്കുന്നു' അദ്ദേഹം പറഞ്ഞു.
ഈ ആവശ്യം പരിഗണിച്ച് നഴ്‌സിങ് വിദ്യാർഥികൾക്ക് അവരുടെ പഠനകാലത്ത് ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കും. അതുവഴി അവർക്ക് വിദേശ തൊഴിലവസരങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. സംസ്ഥാനത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ ഉയർന്ന വിദ്യാഭ്യാസ നിലവാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാട്ടീൽ ഊന്നിപ്പറഞ്ഞു.
നിലവാരമില്ലാത്ത പാരാമെഡിക്കൽ, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി (ജി.എൻ.എം), നഴ്‌സിങ് കോളജുകൾ എന്നിവ ഇല്ലാതാക്കണമെന്നും പ്രൊഫഷണൽ മെഡിക്കൽ കോളജുകൾ അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്സുകൾ ആരംഭിക്കണമെന്നും, ശക്തമായ അധ്യാപനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിൽ മാത്രമല്ല തമിഴ്‌നാട് പോലുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാ ഉപയോഗത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ സംരംഭം വരുന്നത്. പ്രാദേശിക സ്വത്വം സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ കന്നഡയെ സജീവമായി പ്രോത്സാഹിപ്പിക്കുമ്പോൾ നഴ്‌സിങ് കോളജുകളിൽ വിദേശ ഭാഷാ പരിശീലനം അവതരിപ്പിക്കുന്നത് ആഗോളവൽക്കരിക്കപ്പെട്ട തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പ്രാദേശിക സാംസ്കാരിക സംരക്ഷണത്തെ ഒന്നിച്ചു കൊണ്ടുപോകുന്നതിനെ കാണിക്കുന്നു. ആഭ്യന്തര, അന്താരാഷ്ട്ര അവസരങ്ങൾക്ക് വിദ്യാർഥികൾ നന്നായി തയ്യാറാണെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.