മീററ്റ്: ആർ.എസ്.എസിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ തയാറാക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ മീററ്റിൽ പ്രമുഖ വനിത പ്രഫസറെ പരീക്ഷ ചുമതലകളിൽ നിന്ന് ആജീവനാന്ത കാലത്തേക്ക് വിലക്കി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ കോളജിലെ രാഷ്ട്ര മീംമാംസ വകുപ്പിന്റെ(പൊളിറ്റിക്കൽ സയൻസ്) ചുമതലയുള്ള പ്രഫസർ സീമാ പൻവാറിനെയാണ് ചൗധരി ചരൺ സിങ് യൂനിവേഴ്സിറ്റി(സി.സി.എസ്.യു) ആജീവനാന്ത കാലത്തേക്ക് പരീക്ഷ മൂല്യനിർണയ ജോലികളിൽ നിന്ന് വിലക്കിയത്.
ആർ.എസ്.എസുമായി ബന്ധമുള്ള എ.ബി.വി.പി പ്രവർത്തകർ ചോദ്യപേപ്പറിനെതിരെ സി.സി.എസ്.യു കാമ്പസിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.
പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥികളുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ചോദ്യപേപ്പറിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട രണ്ട് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരുന്നു. ആർ.എസ്.എസിന്റെ വളർച്ചക്ക് കാരണമായത് എന്താണ് എന്നായിരുന്നു 87ാമത്തെ ചോദ്യം. മതപരവും ജാതീയവുമായ രാഷ്ട്രീയം എന്നായിരുന്നു അതിന് നൽകിയ ഉത്തരങ്ങളിലൊന്ന്. അതുപോലെ 97ാമത്തെ ചോദ്യം ആർ.എസ്.എസും ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് ആൻഡ് നക്സാലിറ്റീസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി വിലയിരുത്തിയതിന് ശേഷമാണ് പ്രഫസറെ പരീക്ഷ മൂല്യനിർണയ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സി.സി.എസ്.യ ധീരേന്ദ്ര കുമാർ വർമ പ്രതികരിച്ചു.
വിവിധ വിഷയങ്ങളിലെ വിദഗ്ധർ തയാറാക്കുന്ന ചോദ്യപേപ്പറുകൾ ഒരിക്കലും യൂനിവേഴ്സിറ്റി അധികൃതർ വിലയിരുത്താറില്ലെന്നും കാരണം അത് തയാറാക്കുന്നവർ അതത് വിഷയങ്ങളിൽ അഗ്രഗണ്യരാണെന്നും നിയമാനുസൃതമായി കാര്യങ്ങൾ ചെയ്യുന്നവരാണെന്നും അവരവരുടെ താൽപര്യങ്ങൾ അതിൽ പ്രതിഫലിക്കാറില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രഫസർ യൂനിവേഴ്സിറ്റി അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ നൽകി. എന്നാൽ ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നും സിലബസിന് പുറത്തുള്ള ഒരു ചോദ്യം പോലും ചോദ്യപേപ്പറിൽ ഇല്ലെന്നും അവർ കത്തിൽ വിശദീകരിക്കുകയും ചെയ്തു.
''25 വർഷമായി അധ്യാപന രംഗത്തുള്ള ഒരാളാണ് ഞാൻ. തയാറാക്കിയ ചോദ്യപേപ്പറിൽ ഒരു ചോദ്യം പോലും സിലബസിൽ നിന്ന് പുറത്തുനിന്നുള്ളതല്ല. ശരിയായ ഉത്തരങ്ങൾ തെരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സി.സി.എസ്.യു കരിക്കുലം അംഗീകരിച്ചതാണ് എം.ലക്ഷ്മീകാന്തിന്റെ പുസ്തകം. അതാണ് രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്നത്. ആ പുസ്തകത്തിൽ മത സമ്മർദ്ദ ഗ്രൂപ്പിൽപെട്ട സംഘടനകളുടെ സ്ഥാനത്ത് ഒന്നാമതായാണ് ആർ.എസ്.എസിനെ കുറിച്ച് പറയുന്നത്. അതാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്താൻ കാരണം.''-എന്നാണ് പ്രഫസറുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.