തിരുവനന്തപുരം: സർവകലാശാലകളിൽ പ്രോ-വൈസ്ചാൻസലർ (പി.വി.സി) നിയമനത്തിനുള്ള യോഗ്യത പ്രഫസർ തസ്തികയിൽ നിന്ന് അസോസിയറ്റ് പ്രഫസർ തസ്തികയാക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്നത് കേരള സർവകലാശാലയിലെ സി.പി.എം അനുകൂല അധ്യാപക സംഘടനാ നേതാവിന് വേണ്ടിയെന്ന് ആരോപണം.
സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പായി സി.പി.എം അനുകൂല കോളജ്, സർവകലാശാല അധ്യാപക സംഘടനകളുടെ യോഗം മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് പി.വി.സിയുടെ യോഗ്യത അസോ. പ്രഫസറാക്കി കുറക്കണമെന്ന് കേരള സർവകലാശാലയിലെ അധ്യാപക സംഘടനാ നേതാവ് നിർദേശം മുന്നോട്ടുവെച്ചത്. ഇതിനെ കോളജ് അധ്യാപക സംഘടനാ നേതാക്കളും പിന്തുണച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുൻ എം.പി ഉൾപ്പെടെ ഇതിനായി ഇടപെട്ടെന്നും ആരോപണമുണ്ട്. ഇതോടെയാണ് കരട് ബില്ലിൽ പി.വി.സി നിയമന യോഗ്യത പ്രഫസർ തസ്തികയിൽ നിന്ന് അസോ. പ്രഫസറാക്കി ചുരുക്കിയത്. നിലവിൽ വി.സിക്കുള്ള പല അധികാരങ്ങളും നിയമഭേദഗതിയിലൂടെ പി.വി.സിക്ക് നൽകാൻ ചൊവ്വാഴ്ച സഭ പാസാക്കിയ ബില്ലിൽ വ്യവസ്ഥയുണ്ട്. പി.വി.സി പദവി ലക്ഷ്യമിടുന്ന സംഘടനാ നേതാക്കൾക്ക് വേണ്ടിയാണ് സർവകലാശാലയിലെ രണ്ടാമത്തെ പ്രധാന പദവിയായ പി.വി.സിയുടെ യോഗ്യത വെട്ടിക്കുറച്ചതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. കേരള സർവകലാശാലയിലെ അധ്യാപക സംഘടനാ നേതാവ് അസോ. പ്രഫസറുടെ സ്ഥാനക്കയറ്റത്തിനായി മറ്റൊരു സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടതും വൈസ്ചാൻസലർ അംഗീകരിക്കാതിരുന്നതും പിന്നീട് സിൻഡിക്കേറ്റ് അംഗീകരിച്ചതും വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് പി.വി.സി തസ്തികയുടെ യോഗ്യത തന്നെ വെട്ടിക്കുറക്കാനുള്ള നിയമഭേദഗതിക്കായി സംഘടനാ നേതാക്കൾ സമ്മർദം ചെലുത്തിയതും. സർവകലാശാലകളിലെ പ്രഫസർമാർ ഉൾപ്പെടെയുള്ളവർ പങ്കാളികളാകുന്ന സമിതികൾക്ക് നേതൃത്വം നൽകാനുള്ള ചുമതല വഹിക്കേണ്ട പി.വി.സി തസ്തികയിലേക്കാണ് അസോ. പ്രഫസറെ നിയമിക്കാൻ വഴിയൊരുക്കുന്നത്. പി.വി.സിയുടെ യോഗ്യതയിൽ ഇളവ് വരുത്തിയ നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.