ന്യൂഡൽഹി: വിദേശ സർവകലാശാലകളിൽ നിന്ന് ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകാൻ യു.ജി.സി തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം യു.ജി.സി പുറത്തിറക്കി. നേരത്തേ തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയായിരുന്നു. ഇതാണ് സർക്കാർ തലത്തിലേക്ക് മാറ്റുന്നത്. തുല്യതക്കായി ഇന്ത്യയിലെ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുക്കും.
അപേക്ഷകർ വിദേശരാജ്യങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിദേശബിരുദങ്ങൾ നേടി ഇന്ത്യയിലേക്ക് മടങ്ങി ജോലി തേടുമ്പോഴുള്ള കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 15 ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് യു.ജി.സിയുടെ ചട്ടങ്ങളിലുള്ളത്.
അതിനായി പ്രത്യേക ഓൺലൈൻ പോർട്ടലുണ്ടാക്കും. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷക്ക് പ്രത്യേകം ഫീസും ഈടാക്കും. മെഡിസിൻ, നിയമം, നഴ്സിങ്, ഫാർമസി, ആർക്കിടെക്ചർ എന്നീ പ്രഫഷനൽ കോഴ്സുകൾക്ക് യു.ജി.സി തുല്യത സർട്ടിഫിക്കറ്റ് നൽകില്ല. മറ്റ് ബിരുദങ്ങൾക്കാണ് ഇത് ബാധകമാവുക. അത്തരം യോഗ്യതകൾ അതത് റെഗുലേറ്ററി ബോഡികൾ നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങളും അംഗീകാര നടപടിക്രമങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രിക്കുക.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ അക്കാദമിക് യോഗ്യതകൾക്ക് തുല്യമായ ബിരുദങ്ങളുടെ അംഗീകാരവും വിതരണവും കാര്യക്ഷമമാക്കുന്നതിനായി പുതിയ തീരുമാനമെന്നാണ് യു.ജി.സിയുടെ വിശദീകരണം. അന്താരാഷ്ട്ര യോഗ്യത നേടി വിദേശത്ത് നിന്ന് മടങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യൻ സ്ഥാപനങ്ങളിൽ പ്രവേശനത്തിനോ ജോലിക്കോ വേണ്ടിയുള്ള ബിരുദങ്ങൾ അംഗീകരിക്കുന്നതിൽ പലപ്പോഴും കാലതാമസവും അനിശ്ചിതത്വവും നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.