ജെയ് മോൻ
പുനലൂർ: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) ആണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി സ്പെഷൽ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്.
ആര്യങ്കാവിൽ മാതാവിനോടൊപ്പം കഴിഞ്ഞ പെൺകുട്ടിയെ ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. 2016 ജനുവരിയിലാണ് സംഭവം. പിഴ ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവും പ്രതി അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട്.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി അതിജീവിതക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ പ്രത്യേകം പരാമർശമുണ്ട്. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു.
പ്രതിക്ക് എതിരെ മറ്റ് ജില്ലകളിൽ സമാനമായ പോക്സോ കേസുകളും മലപ്പുറം ജില്ലയിലെ കാളികാവ് സ്റ്റേഷനിൽ കൊലപാതക കേസും നിലവിലുണ്ട്. തെന്മല എസ്.ഐ വി.എസ് പ്രവീൺ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
കുളത്തൂപ്പുഴ ഇൻസ്പെക്ടർ സി.എൽ. സുധീർ, പുനലൂർ ഡിവൈ.എസ്.പിമാരായ അനിൽകുമാർ, അനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.