ന്യൂഡൽഹി: 70,000 രൂപ കൊടുത്ത് വാങ്ങി ഭാര്യയാക്കിയ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വനത്തിൽ തള്ളിയ കേസിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഭർത്താവ് ധരംവീർ, ബന്ധുക്കളായ അരുൺ, സത്യവാൻ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഫത്തേപൂർ ബേരിയിൽനിന്ന് സ്വീറ്റി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറിയിൽനിന്ന് ലഭിച്ചു. പുലർച്ചെ 1.40നായിരുന്നു ഓട്ടോ കടന്നുപോയത്. ഡ്രൈവർ അരുണിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ധരംവീറിന്റെ ഭാര്യ സ്വീറ്റിയെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചു. സ്വീറ്റി ഇടക്കിടെ വീട്ടിൽനിന്ന് ഒളിച്ചോടാറുണ്ടായിരുന്നെന്നും മാസങ്ങൾ കഴിഞ്ഞാണ് പലപ്പോഴും തിരിച്ചുവന്നിരുന്നതെന്നും ഇതിൽ ധരംവീർ അതൃപ്തനായിരുന്നെന്നും അരുൺ പറഞ്ഞു. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് വിവരം ഇല്ലായിരുന്നു. ഒരു സ്ത്രീയിൽനിന്ന് 70,000 രൂപ നൽകി ധരംവീർ സ്വീറ്റിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നെന്നും അരുൺ പൊലീസിനോട് വെളിപ്പെടുത്തി. ഹരിയാന അതിർത്തിയിൽ വെച്ചാണ് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്നത്. സ്വീറ്റി ഇടക്കിടെ എങ്ങോട്ടാണ് പോയിരുന്നതെന്നും മറ്റും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.