ജീവപര്യന്തം തടവിന് ശിക്ഷിച്ച ആർ.എസ്.എസുകാരായ ഋഷികേഷ്, പ്രശാന്ത്, നിജിൻ, രസന്ത്, ബ്രഷ്ണേവ്
കൊച്ചി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തൃശൂർ നാട്ടിക പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണക്കോടതി വെറുതെവിട്ട ഇവർക്കെതിരെ കൊലക്കുറ്റമടക്കം നിലനിൽക്കുമെന്ന് വിലയിരുത്തി കുറ്റക്കാരായി മാർച്ച് 27ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ്. ഋഷികേശ്, പടിയം കൂട്ടാല വീട്ടിൽ കെ.യു. നിജിൽ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപറമ്പിൽ വി.പി. ബ്രഷ്നേവ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും ശിക്ഷ വിധിക്കാൻ ഇവരെ ഏപ്രിൽ എട്ടിന് രാവിലെ 10.15ന് ഹൈകോടതിയിൽ ഹാജരാക്കാനും നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, രണ്ട്, നാല്, അഞ്ച് പ്രതികളായ നിജിൽ, രശാന്ത്, ബ്രഷ്നേവ് എന്നിവരെ മാത്രമാണ് ഹാജരാക്കിയത്. വിദേശത്തായതിനാൽ ഋഷികേശ്, പ്രശാന്ത് എന്നിവർ ഹാജരായിരുന്നില്ല. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
പ്രതികളെ കേട്ടശേഷമാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഞ്ചുപേർക്കും ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക ദീപക്കിന്റെ ഭാര്യക്ക് നൽകണം
ജനതാദൾ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെ 2015 മാർച്ച് 25ന് രാത്രിയാണ് റേഷൻ കടയുടമ കൂടിയായ ദീപക് തൃശൂർ പഴുവിൽവെച്ച് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.