അക്രമത്തിൽ പരിക്കേറ്റ രജനീഷ്
പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പോത്തൻകോട് ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. പോലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുകിട്ടി യതാണ് അക്രമത്തിന് കാരണമായത്. കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളായ രതീഷ്, രജനീഷ് എന്നിവയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്.
വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്റെ തലക്ക് 20 തുന്നലും കൈ പൊട്ടലുമുണ്ട്. അക്രമത്തിനിരയായ സഹോദരങ്ങൾ അരിയോട്ടുകോണത്ത് പശു ഫാം നടത്തിവരുന്നു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.എട്ടോളം പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.
പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ന് അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി തിരികെ വരികയായിരുന്ന രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ഈ സംഘം ശ്രമിച്ചു. രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.എന്നാൽ പോലീസ് സംഭവം ഗൗരവത്തിൽ എടുത്തില്ല. തുടർന്ന് ഇവരുടെ പശു ഫാമിൽ മൂന്നര മണിയോടെ ഈ എട്ടംഗ സംഘം എത്തി രതീഷ് സഹോദരനായ രജനീഷ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
തടയാൻ ചെന്ന് അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. തുടർന്ന് കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ഇവരെ പ്രവേശിപ്പിച്ചു. പരിക്കേറ്റ സഹോദരങ്ങൾ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അക്രമി സംഘം അവിടെയെത്തി ഇവരുടെ മുന്നിൽ വച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കി.
വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പോലീസ് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. മെഡിക്കൽ കോളേജ് പോലീസ് പോത്തൻകോട് പോലീസിനെ ബന്ധപ്പെട്ടെങ്കിലും ആരും ഫോൺ എടുത്തില്ല.തുടർന്ന് മംഗലപുരം എസ്.എച്ച്.ഒ പോത്തൻകോട് സ്റ്റേഷനിൽ എത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.