കരുനാഗപ്പള്ളി: താലൂക്കിൽ കരുനാഗപ്പള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമാകുന്നതായി പരാതി. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ള ലോഡ്ജുകളും വീടുകളും വാടകക്കെടുത്ത് തങ്ങുന്ന യുവതി, യുവാക്കളുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നത്.
15 വയസ്സിന് മുകളിലുള്ള കുട്ടികളെ ലഹരി വസ്തുക്കൾ സൗജന്യമായി നൽകി കൂടെ കൂട്ടുകയാണ് രീതി. പിന്നീട്, വിൽപനക്കായി കുറഞ്ഞ വിലക്ക് കൂടുതൽ അളവിൽ ലഹരിമരുന്ന് നൽകുകയും ചെയ്യും.
കരുനാഗപ്പള്ളി, വള്ളിക്കാവ്, പുതിയകാവ്, ഓച്ചിറ എന്നീ ഭാഗങ്ങളിലുള്ള ലോഡ്ജുകൾ വഴിയാണ് പൊലീസിനെ വെട്ടിച്ച് ലഹരി മരുന്നുകൾ വിതരണം ചെയ്യുന്നത്. ലഹരിമരുന്ന് വിൽപന ഇത്തരത്തിൽ തുടർന്നാൽ കരുനാഗപ്പള്ളി വിൽപനയുടെ കേന്ദ്രമായി മാറുമെന്ന് ചില സ്കൂളുകളിലെ പ്രധാന അധ്യാപകർ പറയുന്നു. പൊലീസിന്‍റെ നേതൃത്വത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് പരിശീലനം നൽകി വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.