ചാവശേരി മുഖപ്പറമ്പ് നിന്നും മട്ടന്നൂർ എക്സൈസ് നേതൃത്വത്തിൽ
പിടികൂടിയ നാടൻ ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചാരായ വേട്ട. 150 ലിറ്റർ വാഷും രണ്ട് ലിറ്റർ നാടൻ ചാരയവും പിടികൂടി. ഒരാളെ അറസ്റ്റുചെയ്തു. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
പ്രദേശത്തെ വിപഞ്ചിക ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. ഷൈജുവിനെ കസ്റ്റഡിയിൽ എടുത്ത കേസ് രജിസ്റ്റർ ചെയ്തു. സമീപത്തെ മറ്റൊരു പൂട്ടി കിടന്ന വീട്ടിൽ വാർഡ് അംഗത്തിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ വീട് തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കെട്ടിട ഉടമയായ കല്ലിലാം തോട്ടിൽ ബിജേഷിനെതിരെ കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കെതിരെ അന്വേഷണം തുടങ്ങി.
ചാവശേരി ടൗൺഷിപ് ആദിവാസി ഊരുകളിൽ ഉള്ളവർക്കും മറ്റും വിൽപന നടത്താനാണ് നാടൻ ചാരായം ഉണ്ടാക്കുന്നത്. മാസങ്ങൾക്ക് മുമ്പും മേഖലയിൽനിന്നും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ നാടൻ വാറ്റ് പിടികൂടിയിരുന്നു. റെയിഡിൽ എക്സ്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ. ഉത്തമൻ, പ്രിവേന്റിവ് ഓഫിസർ പി.വി. സുലൈമാൻ, പ്രിവേന്റിവ് ഓഫിസർ (ഗ്രേഡ് ) കെ.കെ. സാജൻ, സിവിൽ എക്സ്സൈസ് ഓഫിസർമാരായ റിനീഷ് ഓർക്കാട്ടേരി, എ.കെ റിജു, സി.വി. റിജുൻ വനിത സിവിൽ എക്സ്സൈസ് ഓഫിസർ ജി. ദൃശ്യ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.