കുന്ദമംഗലം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലു പ്രതികളും റിമാൻഡിൽ.
ഒക്ടോബർ 16ന് രാത്രി പത്തരയോടെ ചെത്തുകടവ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ചെത്തുകടവ് കുറുങ്ങോട്ടുമ്മൽ ജിതേഷിനെ (45) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ചെത്തുകടവ് വാലങ്ങൽ വീട്ടിൽ സുജിൽ എന്ന കുഞ്ഞുമോൻ (31), രാജീവ്ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിൻറു (33), വരട്ട്യാക്ക് പുതുശ്ശേരി പറമ്പിൽ ഷാജി (48), ഇവരെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ച ശിവഗിരി കാരിപ്പറമ്പത്ത് വീട്ടിൽ അഖിൽ (31) എന്നിവരാണ് പിടിയിലായത്.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കാപ്പചുമത്തിയ കുപ്രസിദ്ധ ഗുണ്ടയുമായ കുറുങ്ങോട്ടുമ്മൽ ജിതേഷ് മുൻ വൈരാഗ്യത്തിന്റെയും കുടിപ്പകയുടെയും പേരിൽ ഇപ്പോൾ അറസ്റ്റിലായ ഷാജിയെ കൊല്ലുമെന്ന് ഫോണിലൂടെയും നേരിട്ടും പലതവണ ഭീഷണിപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഷാജി, സുജിലിനെയും ലിബേഷിനെയും 16ന് രാത്രി തന്റെ വീടിനോട് ചേർന്നുള്ള കടയിലേക്ക് വിളിച്ചുവരുത്തുകയും ഒരുമിച്ച് മദ്യപിച്ചശേഷം ജിതേഷിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുകയുമായിരുന്നു. രാത്രി പത്തരയോടെ അതുവഴിവന്ന ജിതേഷിനെ ഇരുവരും തടഞ്ഞുനിർത്തുകയും അതിക്രൂരമായി അടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തു. നാലുപേരും കോഴിക്കോട് അപ്സര തിയറ്ററിനടുത്തുള്ള ലോഡ്ജിലെത്തി സുജിലിനെയും ലിബേഷിനെയും അവിടെ റൂമെടുത്ത് താമസിപ്പിക്കുകയും ചെയ്തു. പിന്നീട് മുറി ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.