കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് കൊച്ചി എൻ.ഐ.എ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തടിയന്റവിട നസീർ, സാബിർ ബുഹാരി എന്നിവർക്ക് ഏഴുവർഷം തടവും 1,75,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റൊരു പ്രതി താജുദ്ദീന് ആറ് വർഷം തടവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഇവർ കുറ്റം സമ്മതിച്ചിരുന്നു.
അബ്ദുന്നാസിർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ കേസിൽ 13 പ്രതികളാണ് ഉണ്ടായിരുന്നത്. അഞ്ചാം പ്രതിയായ കെ.എ അനൂപ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഇയാൾക്ക് ആറ് വർഷം കഠിന തടവും 1,60,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്.
ബാക്കി പ്രതികൾ ഇനി വിചാരണ നേരിടേണ്ടതുണ്ട്. 2005 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് രാത്രി 9.30ന് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നും യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ കുറ്റം ചെയ്തതെന്നാണ് എൻ.ഐ.എ പറയുന്നത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ല്‍ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.