അടൂർ: വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. അടൂർ പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേൽ വീട്ടിൽ സുധാകരനാണ് (65) മരിച്ചത്. പെരിങ്ങനാട് മുണ്ടപ്പള്ളി കാവട വീട്ടിൽ അനിലിനെയാണ് (45) അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാർച്ച് 24 മുതൽ ചികിത്സയിൽ കഴിഞ്ഞ സുധാകരൻ ഈമാസം 11നാണ് മരണപ്പെട്ടത്. ഇതിനിടെ പിതാവിന് പരിക്കേറ്റത് സംബന്ധിച്ച പരാതിയുമായി മകൾ പൊലീസിനെ സമീപിച്ചിരുന്നു. സംഭവദിവസം അനിലും സുധാകരനും തമ്മിൽ തർക്കമുണ്ടായതായും ആരോപിച്ചിരുന്നു.
അനിലിന്റെ കൃഷിസ്ഥലത്ത് സുധാകരൻ കൂലിപ്പണി ചെയ്യാറുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും കൂലിയെ സംബന്ധിച്ച് തർക്കമുണ്ടാകുകയും തുടർന്ന് അനിൽ, സുധാകരനെ മർദിക്കുകയുമായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. സംഭവം കഴിഞ്ഞ് അനിൽ സ്ഥലത്തുനിന്ന് രക്ഷപ്പട്ടു. അടൂർ സി.ഐ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം അനിലിനെ രഹസ്യമായി നിരീക്ഷിക്കുകയും സമീപവാസികളോടും ബന്ധുക്കളോടും മറ്റും വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് ഫോറൻസിക് വിഭാഗം, ശാസ്ത്രീയ അന്വേഷണവിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെത്തിച്ച് അനിലിനെ തെളിവെടുപ്പ് നടത്തിയ പൊലീസ് മർദനത്തിന് ഉപയോഗിച്ച മൺവെട്ടിയും കസേരയും കണ്ടെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. എസ്.ഐമാരായ വിപിൻ കുമാർ, ജലാലുദ്ദീൻ റാവുത്തർ, സി.പി.ഒമാരായ സൂരജ് ആർ.കുറുപ്പ്, റോബി ഐസക്, ശ്രീജിത്, ടി. പ്രവീൺ, ആർ. അമൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.