ചണ്ഡീഗഢ്: പഞ്ചാബിലെ ബത്തിൻഡയിൽ 17.7 ഗ്രാം ഹെറോയിനുമായി അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥ അമൻദീപ് കൗർ പൊലീസിന്റെ ഉത്തരവ് മറികടന്ന് ഇൻസ്റ്റഗ്രാമിൽ ആഡംബര വാച്ചുകളും കാറുകളും പ്രദർശിപ്പിച്ചു. 30,000ത്തിലേറെ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അമൻദീപിനെ പിന്തുടരുന്നത്. വ്യാഴാഴ്ച ഇവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ 30,000ത്തിലേറെ ഫോളോവേഴ്സുള്ള അമൻദീപ് കൗറിന്‍റെ റീലുകൾ പലതും വൈറലാണ്. 27കാരിയായ അമൻദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും വിവാദത്തിനിടയാക്കിയിരുന്നു. പല വിഡിയോകളും പൊലീസിനെ കളിയാക്കുന്ന തരത്തിലുള്ളതാണ്. യൂണിഫോമിൽ റീലുകൾ ചിത്രീകരിക്കുന്നതും പങ്കുവെക്കുന്നതും പഞ്ചാബ് പൊലീസ് നിരോധിച്ചിട്ടുണ്ട്. ഈ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇവർ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്.
ഡി.ജി.പിയുടെ ഓഫിസ് പുറത്തുവിട്ട ഉത്തരവനുസരിച്ച് പഞ്ചാബിലെ പൊലീസിൽ ജോലി ചെയ്യുന്നവർ സമൂഹ മാധ്യമങ്ങളിൽ റീലുകളും വിഡിയോകളും പങ്കുവെക്കുന്നതിന് വിലക്കുണ്ട്. പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. അതുപോലെ പൊലീസ് എംപ്ലം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ പഞ്ചാബി പാട്ടുകളുടെ അകമ്പടിയോടെ അമൻദീപ് പങ്കുവെച്ച പല വിഡിയോകളും പഞ്ചാബ് പൊലീസിനെ തന്നെ കളിയാക്കുന്ന തരത്തിലുള്ളതാണ്.
'തെറ്റുകൾ ചെയ്യുന്നത് നിർത്തണമെന്ന് നിങ്ങൾ എന്നോട് പറയുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പൊലീസ് തന്നെ പിന്തുണ നൽകുമ്പോൾ പിന്നെ എങ്ങനെ ഞാൻ നിർത്തും'-എന്നാണ് ഒരു റീൽസിന്റെ വരികളുടെ അർഥം.
മറ്റൊരു റീൽസിൽ തന്റെ ആഡംബര വാച്ചുകളും വിലകൂടിയ സൺഗ്ലാസുകളും വിലയേറിയ ഹാൻഡ് ബാഗുകളും ഡ്രസുകളും പങ്കുവെച്ചിട്ടുണ്ട്. വളർത്തു നായ ഫാൻസി സൺഗ്ലാസ് ധരിച്ചു നിൽക്കുന്നതും കാണാം. സൺഗ്ലാസ് ധരിച്ച് പൊലീസ് യൂനിഫോമിൽ മഹീന്ദ്ര ഥാറിനടുത്ത് നിൽക്കുന്ന ഫോട്ടോയും റീൽസിൽ കാണാം.
രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസും ലഹരിവിരുദ്ധ ദൗത്യസംഘവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഉദ്യോഗസ്ഥയുടെ കാറിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ബത്തിൻഡയിലെ ബാദൽ മേൽപ്പാലത്തിനു സമീപം ഇവരുടെ കാർ തടയുകയായിരുന്നു. ലഹരിവസ്തു കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും ഡി.എസ്.പി ഹർബന്ദ് സിങ് ധലിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.