മംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ സിന്ദനൂർ ദുരഭിമാന കുട്ടക്കൊലക്കേസിൽ മൂന്ന് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവും സിന്ദനൂർ അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) വിധിച്ചു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ പ്രണയവിവാഹത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് സിന്ദനൂരിൽ കൊലപ്പെടുത്തിയത്.
പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ (46), ബന്ധുക്കളായ അമ്മണ്ണ (50), സോമശേഖർ (47) എന്നിവർക്കാണ് വധശിക്ഷ. കൂടാതെ 47,000 രൂപ വീതം പിഴയും വിധിച്ചു. കുറ്റക്കാരായ മറ്റ് ഒമ്പത് പേർക്ക് ജീവപര്യന്തം തടവും 97,500 രൂപ വീതം പിഴയും വിധിച്ചു.
എറപ്പ (65), ഭാര്യ സുമിത്രമ്മ (55), മക്കളായ നാഗരാജ് (38), ശ്രീദേവി (36), ഹനുമേഷ് (35) എന്നിവരെയാണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. എറപ്പയുടെ മരുമകൾ രേവതി, അമ്മ തായമ്മ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരു ജാതിക്കാരനായ മൗനേഷുമായുള്ള സന്ന ഫകീരപ്പയുടെ മകൾ മഞ്ജുളയുടെ വിവാഹമാണ് കൊലക്ക് കാരണമായത്. വിവാഹത്തിൽ പ്രകോപിതരായ പ്രതികൾ ഇരകളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ പുറത്തേക്ക് വലിച്ചിഴച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് നടുറോട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിന്ദനൂരിലെ സുകൽപേട്ടിൽ താമസിക്കുന്ന മഞ്ജുളയുടെയും മൗനേഷിന്‍റെയും പ്രണയത്തെ മഞ്ജുളയുടെ കുടുംബം എതിർത്തിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ച് ഇവർ വിവാഹിതരായി. തുടർന്ന് ദമ്പതികൾ മഞ്ജുളയുടെ പിതാവിനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചിരുന്നു. എന്നാൽ, വിവാഹം ശക്തമായി എതിർത്ത അവരുടെ കുടുംബം ദമ്പതികളെ സ്വീകരിക്കാൻ വിസമ്മതിച്ചു. മൗനേഷിന്റെ മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭീഷണിയെത്തുടർന്ന് ദമ്പതികൾ സിന്ദനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ രോഷാകുലരായ മഞ്ജുളയുടെ കുടുംബം മൗനേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മാതാപിതാക്കളുമായും സഹോദരങ്ങളുമായും സഹോദരിയുമായും വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയായിരുന്നു കൂട്ടക്കൊല. സിന്ദനൂർ സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.