തേഞ്ഞിപ്പലം: ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചും ക്ഷേത്രവാതില്‍ തകര്‍ത്തും മോഷണം നടത്തിയ കേസുകളിലെ പ്രതി സജീഷ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസിന്റെ വലയിലായി.
സ്വന്തമായി മൊബൈല്‍ ഫോൺ ഉപയോഗിക്കാതെയും മറ്റുള്ളവരുമായി കൂട്ടുകൂടാതെയും തന്ത്രപരമായി മോഷണം നടത്തി മുങ്ങുന്ന സജീഷ് ഇടുക്കിയിലെ കട്ടപ്പനയിലാണ് പിടിയിലായതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ള സജീഷിനെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും.
പള്ളിക്കല്‍ പഞ്ചായത്തിലെ കാവുംപടി പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രം, പള്ളിക്കല്‍ നെടുങ്ങോട്ട്മാട് വിഷ്ണു ക്ഷേത്രം, തേഞ്ഞിപ്പലം ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേത്തൊടി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ കവര്‍ച്ച നടത്തിയതിനും ചേലേമ്പ്ര ഇടിമുഴിക്കലില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിനും സജീഷിനെതിരെ തേഞ്ഞിപ്പലം പൊലീസില്‍ കേസുണ്ട്. പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് ലഭിച്ച വിരലടയാളമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.
മലപ്പുറം ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിശദ പരിശോധനയില്‍ വിരലടയാളം സജീഷിന്റേതുതന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷം തേഞ്ഞിപ്പലം പൊലീസ് സജീഷിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. എന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ ഇടുക്കിയില്‍ പിടിയിലായെന്ന വിവരം ലഭിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി തേഞ്ഞിപ്പലത്തെ മുന്‍ ക്ഷേത്ര ഭണ്ഡാരക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യവും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
തേഞ്ഞിപ്പലം ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേത്തൊടി ശ്രീസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ മൂന്നുമാസം മുമ്പാണ് ഒരേ ദിവസം മോഷണം നടന്നത്.
വടക്കേത്തൊടി ക്ഷേത്രത്തില്‍നിന്ന് ജീവനക്കാര്‍ക്കുള്ള ശമ്പളത്തുകയായ 12,500 രൂപയും ഇരു ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിലെ പണവും അന്ന് കവര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം പ്രദേശത്തെ കുടുംബക്ഷേത്രമായ കളത്തില്‍ ഭഗവതി ക്ഷേത്ര ഭണ്ഡാരവും പൊളിച്ച് മോഷണം നടത്തിയിരുന്നു. മുന്‍ ഭണ്ഡാരക്കവര്‍ച്ച കേസുകളുടെ പശ്ചാത്തലത്തിലാണ് കാവുംപടി പള്ളിക്കല്‍കാവ് ഭഗവതി ക്ഷേത്രം, നെടുങ്ങോട്ടുമാട് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ കവര്‍ച്ച കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.