തൊടുപുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തൊടുപുഴയിൽ യുവാവും യുവതിയും പൊലീസിന്‍റെ പിടിയിലായി. തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യുനുസ് റസാഖ് (25) , കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയഷാജി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽനിന്ന് 6.6 ഗ്രാം രാസലഹരി പിടിച്ചെടുത്തു.
ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
എം.ഡി.എം.എ വിൽപനക്കായി തിങ്കളാഴ്ച ഉച്ചക്ക് തൊടുപുഴയിൽ മുറിയെടുത്തതായി ഡിവൈ.എസ്.പി മധു ബാബുവിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.വിദ്യാർഥികൾക്ക് ലഹരി എത്തിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നും സ്ത്രീകളെ മറയാക്കിയുള്ള മയക്ക് മരുന്ന് കച്ചവട തന്ത്രമാണ് നടന്നതെന്നും ബംഗളൂരുവിൽനിന്നാണ് മയക്ക് മരുന്ന് എത്തിക്കുന്നതെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്.തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ, എസ്.ഐമാരായ കൃഷ്ണൻനായർ, എ.എസ്.ഐ ടി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി എസ്.പിയുടെ ഡാൻസാഫ് ടീം, ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.