ഖമറുന്നീസ
കോഴിക്കോട്: നഗരത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ. നിരവധി ലഹരി കേസുകളിൽ പ്രതിയായ വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ സി.പി. ഖമറുന്നീസയെയാണ് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്.ഐ ബി. സുലൈമാന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
മംഗളൂരുവിൽനിന്ന് ട്രെയിൻ മാർഗം വിൽപനക്കായി കൊണ്ടുവന്ന 4.331 കിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയത്. ഷോൾഡർ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുമ്പ് 80.500 ഗ്രാം ബ്രൗൺ ഷുഗറും രണ്ടുകിലോ കഞ്ചാവുമായി പിടിയിലായതിന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അഞ്ചുവർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്.
കൂടാതെ കോഴിക്കോട് എക്സൈസിൽ മൂന്ന് കഞ്ചാവ് കേസുമുണ്ട്. കഴിഞ്ഞ വർഷം നാലുകിലോ കഞ്ചാവുമായി കോയമ്പത്തൂർ പൊലീസും അറസ്റ്റുചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു. ഏറെനാളായി ഖമറുന്നീസ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുമായി വീടുകൾ വാടകക്കെടുത്താണ് ഇവർ ലഹരി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അനീഷ് മുസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, ടി.കെ. തൗഫീഖ്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ടൗൺ സ്റ്റേഷനിലെ എസ്.ഐമാരായ ഷബീർ, മനോജ്, എസ്.സി.പി.ഒ ശ്രീജേഷ്, സിജിൽ, സുബിനി, രാജ്കുമാർ വനിത സ്റ്റേഷനിലെ സ്മിത ബെഹൻ, ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.