ബോളിവുഡ് നടൻ ഹൃതിക് റോഷൻ അമേരിക്കയിൽ പര്യടനത്തിലാണ്. അറ്റ്ലാന്റ, ഹ്യൂസ്റ്റൺ, ന്യൂജേഴ്‌സി, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിലെ ആരാധകരെ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ശനിയാഴ്ച ടെക്സസിലെ ഡാളസിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ഹൃതിക് റോഷൻ പങ്കെടുത്തിരുന്നു. പക്ഷേ ആരാധകർ മാനേജ്‌മെന്റിൽ തൃപ്തരല്ലായിരുന്നു. പലരും സോഷ്യൽ മീഡിയയിലും ഹൃതിക്കിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടു.
ഹൃത്വിക് റോഷൻ തന്‍റെ ഐക്കോണിക് നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ രസിപ്പിച്ചെങ്കിലും പലരും പരിപാടിയിൽ അതൃപ്തി പ്രകടിപ്പിച്ചു. ഒരു കൂട്ടം കുട്ടികൾ ഹൃത്വിക്കിനൊപ്പം വേദിയിൽ നിൽക്കാൻ ആഗ്രഹിച്ച് വന്നെങ്കിലും അവരെ മാറ്റി നിർത്തിയെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. താരത്തെ കാണാൻ അനുവദിക്കാത്തതിൽ പല കുട്ടികളും കരഞ്ഞുവെന്നും ഞങ്ങൾ ഇതിലും മികച്ചത് പ്രതീക്ഷിച്ചുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ഷോയുടെ ഏകോപനവും നടത്തിപ്പും അങ്ങേയറ്റം നിരാശാജനകമായിരുന്നു. ഹൃതിക് റോഷനെ കാണാനും ഫോട്ടോ എടുക്കാനും വേണ്ടി നിരവധി ആരാധകർ സമയവും പണവും ചെലവഴിച്ചു, പക്ഷേ അനുഭവം നിരാശാജനകമായിരുന്നു. കൊച്ചുകുട്ടികൾ തിക്കിലും തിരക്കിലും പെട്ട സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമായിരുന്നുവെന്നും ആരാധകരിൽ ചിലർ പറഞ്ഞു.
പരിപാടിക്ക് 1500 ഡോളർ നൽകിയിട്ടും നടനെ കാണാൻ കഴിഞ്ഞില്ല. എനിക്ക് ഒരു ഫോട്ടോ പോലും ലഭിച്ചില്ല. ഇത്രയും പണം ചെലവഴിച്ചിട്ടും ഞങ്ങളെ തിരിച്ചയച്ചു. രണ്ട് മണിക്കൂറാണ് ഞങ്ങൾ ക്യൂവിൽ കാത്തിരുന്നത്. ഞങ്ങൾക്ക് റീഫണ്ട് പോലും തരില്ല! ഹൃതിക്, എനിക്ക് ഈ പരിപാടി വളരെ അസംഘടിതമായിരുന്നു എന്നാണ് ഒരു ആരാധകൻ പോസ്റ്റിട്ടത്. പരിപാടിയുടെ നടത്തിപ്പുക്കാർ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.