പ്രേക്ഷകരെ സജീവമായി നിലനിർത്തുക എന്നത് സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഇന്നത്തെ ചലച്ചിത്ര നിർമാതാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ മാധവൻ. സിനിമ കാണുമ്പോൾ സംഭവിക്കാൻ ഇടയുള്ള പ്രശ്നങ്ങളക്കുറിച്ചും മാധവൻ സംസാരിച്ചു.
കെ-പോപ്പ് സംസ്കാരത്തിന്റെ സ്വാധീനം കാരണം നിരവധി ഇന്ത്യൻ കുട്ടികൾ ഇപ്പോൾ കൊറിയൻ ഭാഷയിൽ സംസാരിക്കുന്നുണ്ടെന്ന് മാധവൻ പറഞ്ഞു. ഇന്ത്യയിലെ മിക്ക ഭാഗങ്ങളും കെ-പോപ്പ് സംസ്കാരം ഏറ്റെടുത്തിരിക്കുന്നു. കൊറിയൻ ഭാഷയിൽ സംസാരിക്കുന്ന കുട്ടികളെ തനിക്കറിയാമെന്നും അവർ എന്താണ് സംസാരിക്കുന്നതെന്ന് മാതാപിതാക്കൾ അറിയാതിരിക്കാൻ കൊറിയൻ ഒരു രഹസ്യ കോഡായി ഉപയോഗിക്കുന്നവെന്നും മാധവൻ പറഞ്ഞു.
'കെ-പോപ്പ് എങ്ങനെയാണ് നമ്മുടെ സംസ്കാരത്തിലേക്ക് കടന്നുവന്നത്? കെ-പോപ്പിലേക്ക് നമ്മുടെ പ്രേക്ഷകരെ എങ്ങനെ നഷ്ടപ്പെട്ടു? അവരുടെ കഥപറച്ചിലിലെ വ്യത്യാസം എന്താണ്? അത്തരം ചോദ്യങ്ങൾ ഇപ്പോൾ എന്റെ തലച്ചോറിനെ പൊള്ളിക്കുന്നു' -നടൻ പറഞ്ഞു.
സിനിമ കാണാൻ പോകുമ്പോൾ നിങ്ങളുടെ വാഹനം എടുക്കണം, അത് എവിടെയെങ്കിലും പാർക്ക് ചെയ്യണം, പാർക്കിങ്ങിന് പണം നൽകണം, കാലാവസ്ഥയെ നേരിടണം, കുടുംബത്തെ തിയേറ്ററിലേക്ക് കൊണ്ടുപോകണം, സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഓടണം, തിയേറ്ററിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, പോപ്‌കോൺ സുഗന്ധം പരത്തും. പണ്ട്, തിയേറ്ററുകളിൽ സിനിമ കാണാൻ പോയിരുന്ന കാലത്ത്, ഭക്ഷണ വകുപ്പിൽ അധികം ഓപ്ഷനുകൾ ഉണ്ടായിരുന്നില്ല. പോപ്‌കോണോ സമൂസയോ ആയിരുന്നു. എന്നാൽ ഇന്ന്, അവിടെ തന്നെ വലിയ തീരുമാനം എടുക്കണം.
സിനിമകൾ മറികടക്കേണ്ട തടസ്സങ്ങളാണിവയെന്നും സിനിമ പ്രദർശിപ്പിക്കപ്പെടുമ്പോഴും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും നടൻ പറഞ്ഞു. കുടുംബമായി സിനിമ കാണാൻ പോകുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചിലപ്പോൾ പണം പാഴാക്കുന്നതിനെച്ചൊല്ലി മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടാകും, ചിലപ്പോൾ അവരിൽ ഒരാൾക്ക് സിനിമ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിയേറ്ററുകളിൽ നിന്ന് വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ പാർക്കിങ് സ്ഥലത്തേക്ക് തിരികെ ഓടേണ്ടിവരുമെന്നും അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.