ചെന്നൈ: മുപ്പത് വർഷം മുമ്പ്, അന്തരിച്ച അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ കാരണം വെളിപ്പെടുത്തുന്ന സൂപ്പർ താരം രജനികാന്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. അന്തരിച്ച മുൻ മന്ത്രിയും സിനിമ നിർമാതാവുമായ ആർ.എം. വീരപ്പനെ അനുസ്മരിക്കുന്ന വിഡിയോയിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തൽ.
1995ൽ ‘ബാഷ’ സിനിമയുടെ നൂറാം ദിനാഘോഷ വേളയിൽ അന്ന് മന്ത്രിയായിരുന്ന ആർ.എം. വീരപ്പനെ വേദിയിലിരുത്തി, തമിഴകത്തിൽ ‘ബോംബ് സംസ്കാരം’ വളർന്നുവരുകയാണെന്ന് പരാമർശിച്ച് നടത്തിയ തന്റെ പ്രസംഗമാണ് രാഷ്ട്രീയ പ്രത്യാഘാതത്തിന് കാരണമായതെന്ന് രജനികാന്ത് പറയുന്നു.
സർക്കാറിനെതിരായ പ്രസംഗത്തെ വേദിയിലുണ്ടായിരുന്ന ആർ.എം. വീരപ്പൻ എതിർക്കാത്തതിനാൽ ജയലളിത അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം താൻ ആർ.എം. വീരപ്പനെ വിളിച്ച് ക്ഷമാപണം നടത്തി.
ജയലളിതയോട് സംസാരിക്കട്ടെയെന്ന് ചോദിച്ചപ്പോൾ അവർ തീരുമാനം മാറ്റില്ലെന്നും ഉള്ള പേര് കളയേണ്ടെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും ഈ സംഭവം തന്റെ മനസ്സിൽ മുറിവായി അവശേഷിച്ചു. ജയലളിതയെ രാഷ്ട്രീയമായി എതിർക്കാനുള്ള തന്റെ നിലപാടിന് പിന്നിലുള്ള നിരവധി കാരണങ്ങളിലൊന്നാണിതെന്നും രജനികാന്ത് വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
സംവിധായകൻ മണിരത്നത്തിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ സാഹചര്യത്തിലാണ് ബോംബ് സംസ്കാരമെന്ന പദപ്രയോഗം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.