2015 ലെ കൊക്കെയ്ൻ കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. സമ്പത്തോ വലിയ ബന്ധങ്ങളോ ഇല്ലാത്ത സാധാരണക്കാരനായതുകൊണ്ടാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാത്തതെന്ന് ഷൈൻ പറഞ്ഞു.
ഇന്ന് മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന എല്ലാവരും പാവപ്പെട്ട കുടുംബങ്ങളിൽ ഉള്ളവരാണ്. ഞാനും അങ്ങനെയൊരു സാധാരണക്കാരനാണ്. അധികാരമുള്ളവരുടെ മേൽ യാതൊരു സ്വാധീനവുമില്ലാത്ത ഒരു സാധാരണ വ്യക്തിയായതിനാൽ ഞാനും കൊക്കെയ്ൻ കേസിൽ പ്രതിയായി മാറി, എന്നും ഷൈൻ പറഞ്ഞു.
മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തണം,ഇത്തരം കേസുകൾ പലപ്പോഴും ചർച്ച ചെയ്യുന്നതിലൂടെയും പരസ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും യുവാക്കൾക്കിടയിൽ മയക്കുമരുന്നുകളോടുള്ള ആകർഷണം വർധിപ്പിക്കാൻ കാരണമാകുന്നു. സെൻസേഷൻ ഉണ്ടാക്കാനായി ഡ്രഗ് കേസുകൾ മാത്രം മാധ്യമങ്ങൾ ഉപയോഗിക്കുകയാണ്. ചില മാധ്യമങ്ങൾ ഇപ്പോഴും ഇത്തരം കേസുകൾ വരുമ്പോൾ എന്‍റെ പേര് ഉപയോഗിക്കുന്നത് പതിവായിട്ടുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു.
അടുത്തിടെ ആലപ്പുഴയിൽ നടന്ന ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരു തെളിവ് പോലും ഇല്ലാതെ എനിക്ക് എതിരെ ധാരാളം ആരോപണങ്ങളാണ് ഉയർന്ന് വന്നത്. ആ കേസിൽ എനിക്ക് യാതൊരു പങ്കും ഇല്ല. എന്നിട്ടും ആരോപണങ്ങൾ എനിക്ക് എതിരെ മാത്രമാണെന്നും ഷൈൻ പറഞ്ഞു.
2015 ലെ കേസിൽ നിന്നും ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി. 2015 ജനുവരി 30 ന് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടന്ന റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും നാല് യുവതികളും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ നടനൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്.
2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.