മുംബൈ: ഭൂമിയിലെ സ്വർഗം നരകമായി മാറുന്നതിന്റെ പ്രതിഫലനമാണ് പഹൽഗാമിൽ നടന്ന അക്രമണങ്ങളെന്ന് നടൻ സൽമാൻ ഖാൻ. കശ്മീരിൽ നടന്ന ആക്രമണത്തിൽ സമൂഹമാധ്യമത്തിലൂടെ തന്‍റെ വേദന പങ്കുവെക്കുകയായിരുന്നു നടൻ. ഒരു നിരപരാധിയുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ ലോകത്തിന്‍റെയും നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ബജ്രംഗി ഭായ്ജാൻ എന്ന സിനിമ ചിത്രീകരിക്കാനായി സൽമാൻ ഏകദേശം 40 ദിവസം കശ്മീരിൽ ചെലവഴിച്ചിരുന്നു.
ചിത്രീകരണത്തിനിടയിൽ ഒരു മാധ്യമവുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ അനുഭവം അദ്ദേഹം തുറന്നു പറയുകയുണ്ടായി. "ഭൂമിയിലെ പറുദീസ" എന്ന് അദ്ദേഹം കശ്മീരിനെ വിളിച്ചു. പ്രകൃതി സൗന്ദര്യം മാത്രമല്ല അദ്ദേഹത്തെ കശ്മീരുമായി അടുപ്പിച്ചത്. ജനങ്ങളുടെ ലാളിത്യവും ഊഷ്മളതയും സൽമാനെ ഏറെ ആകർഷിച്ചു. 'ഇവിടത്തെ ആളുകൾ സ്നേഹത്താൽ നിറഞ്ഞവരാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
'ദബാങ്' പോലുള്ള മുൻ സിനിമകൾക്കായി കശ്മീരിനെ പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ സൽമാന് താഴ്‌വരയിലേക്ക് എത്താനായത് 'ബജ്രംഗി ഭായ്ജാൻ' ചിത്രീകരണത്തിന് വേണ്ടി ആയിരുന്നു. ഷൂട്ടിങ് മാത്രമായി ഒതുങ്ങുകയല്ല, പകരം കശ്മീരിന്‍റെ സംസ്കാരവും ഭക്ഷണവിഭവങ്ങളെയും അദ്ദേഹം അടുത്തറിഞ്ഞു. നാട്ടുകാരുമായി ഹൃദയംഗമമായ ഇടപെടലുകൾ നടത്തി. തന്റെ സിനിമ കൂടുതൽ ആളുകളെ കശ്മീരിലേക്ക് എത്താൻ പ്രേരിപ്പിക്കുമെന്ന് സൽമാൻ പ്രതീക്ഷിച്ചു. എല്ലാ ഇന്ത്യക്കാരും ജീവിതത്തിൽ ഒരിക്കലെങ്കിലും കശ്മീർ സന്ദർശിക്കണമെന്ന് അദ്ദേഹം അന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.