തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ സിനിമക്കെതിരെ സംഘപരിവാറിന്റെ പ്രതിഷേധവും ഭീഷണിയും കടുത്തതിനെ തുടർന്ന് സിനിമ റീസെൻസർ ചെയ്യുന്നു. ചിത്രത്തിലെ 17 ഭാഗങ്ങളിൽ മാറ്റംവരും. ബാബ ബജ്രംഗി എന്ന പ്രധാനവില്ലന്റെ പേര് ഒഴിവാക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, കലാപത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവ ഒഴിവാക്കിയേക്കും.
ദേശീയ അന്വേഷണ ഏജൻസിയെ വിമർശിക്കുന്ന ഭാഗങ്ങൾക്കും കത്രിക വീഴും. സംഘപരിവാറിന്റെ സമ്മർദങ്ങൾക്കൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടത്. പുതിയ സെൻസർ ബോർഡ് മാറ്റങ്ങൾ പരിശോധിച്ച ശേഷം ബുധനാഴ്ചയോടെ ചിത്രം ‘മോഡിഫിക്കേഷൻ’( പരിഷ്കരണം) കഴിഞ്ഞ് തിയറ്ററിലെത്തും.
മാർച്ച് 27ന് തിയറ്ററുകളിൽ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 100 കോടി കലക്ഷൻ നേടിയതിനിടെയാണ് വിവാദത്തിൽ പെടുന്നത്. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. എ. ജയകുമാർ, ജെ. നന്ദകുമാർ അടക്കമുള്ള ആർ.എസ്.എസ് നേതാക്കളും സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
സിനിമക്കെതിരായ പ്രചാരണത്തിനില്ലെന്ന നിലപാടാണ് സംസ്ഥാന ബി.ജെ.പി സ്വീകരിച്ചത്. പക്ഷേ, പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ച് സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥും ദേശീയ കൗൺസിൽ അംഗം സി. രഘുനാഥും സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്നായിരുന്നു ബി.ജെ.പി നേതാക്കളായ എം.ടി രമേശിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെയും അഭിപ്രായം.
മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണം എന്നുവരെ അഭിപ്രായമുയർന്നു. ഇതിനിടെ സിനിമക്ക് രണ്ട് കട്ട് മാത്രമാണ് സെൻസർ ബോർഡ് നിർദേശിച്ചതെന്ന രേഖകൾ പുറത്തുവന്നതോടെ സെൻസർ ബോർഡിലെ ബി.ജെ.പി നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവുമുണ്ടായി. ബി.ജെ.പി കോർ കമ്മിറ്റിയിൽ പോലും ഈ വിഷയം സജീവ ചർച്ചയായി. സിനിമ ബഹിഷ്കരിക്കണമെന്ന നിർദേശവുമായി ഒരുവിഭാഗം രംഗത്തെത്തി.
മുംബൈ: ചരിത്രം വളച്ചൊടിച്ച് കൃത്യമായ ലക്ഷ്യത്തോടെ എടുത്ത പക്ഷപാതപരമായ സിനിമയാണ് എമ്പുരാനെന്ന വിമർശനവുമായി ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ. ഒരു സിനിമയെന്നതിലുപരി ഹിന്ദുവിരുദ്ധതയും ബി.ജെ.പി വിരുദ്ധതയും പ്രചരിപ്പിക്കാനുള്ള മാധ്യമമായി ഈ സിനിമ മാറിയെന്നും ഇപ്പോഴേ ചിതറിക്കിടക്കുന്ന ഇന്ത്യയെ കൂടുതൽ ഭിന്നിപ്പിക്കുന്നതാണ് ഈ നീക്കമെന്നും കഴിഞ്ഞ ദിവസം മാസികയുടെ വെബ്സൈറ്റിൽ വിശ്വരാജൻ എഴുതിയ ലേഖനം കുറ്റപ്പെടുത്തുന്നു.
2002ലെ ഗോധ്ര കലാപത്തിൽ ഒന്നാം പ്രതികൾ ഹിന്ദുക്കളാണെന്ന പ്രതിച്ഛായ ഉറപ്പിക്കാനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനുമാണ് സിനിമയുടെ ശ്രമം. വിശാലമായ ചരിത്ര പശ്ചാത്തലത്തിൽ ഒരു ദുരന്തത്തെ അവതരിപ്പിക്കുന്നതിനുപകരം മൊത്തം ഹിന്ദു സമുദായത്തെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ്. ഇതിവൃത്തമെന്നത് വിട്ട് പച്ചയായ രാഷ്ട്രീയ വളച്ചൊടിക്കലാണിത്. 2002ലെ ഗോധ്ര ടെയിൻ ദുരന്തത്തിലെ ഇരകൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും എന്നാൽ, പിന്നാലെ നടന്ന കലാപങ്ങളെ രാഷ്ട്രീയ ഉപകരണമാക്കാനുള്ള കോൺഗ്രസ് അജണ്ട പലവട്ടം ജനം തള്ളുകയും ചെയ്തതാണ്. എന്നിട്ടും മോഹൻലാലിനെ പോലെ അനുഭവസമ്പന്നനായ ഒരു നടൻ ഒരു സമുദായത്തെ ലക്ഷ്യമിടുന്ന ഇത്തരം പ്രചാരവേലകൾക്ക് കൂടെനിന്നത് ഹൃദയഭേദകമാണ്.
തന്റെ രാഷ്ട്രീയ ചായ്വ് മുമ്പേ പരസ്യമായ പൃഥ്വിരാജ് സുകുമാരന്റെ നിലപാട് കൂടുതൽ കൃത്യതയോടെ സിനിമ അവതരിപ്പിക്കുന്നു. ഹിന്ദുക്കളെ മാത്രമല്ല, ഹിന്ദു രാഷ്ട്രീയ സൈദ്ധാന്തികരെയും അത് ഉന്നമിടുന്നു. ബി.ജെ.പിയെ അസ്ഥിരപ്പെടുത്തുന്ന ശക്തിയായും ഹിന്ദു ദേശീയത സഹജമായ അപകടകാരിയായുമാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി സമുദായ സൗഹാർദം തകർക്കുന്ന കുറ്റകൃത്യമാണ് നടത്തിയതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.