തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് എമ്പുരാൻ സിനിമയിൽ നിന്നും 17ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് ഉറപ്പായി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മോഹൽ ലാൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പ്രയാസമുണ്ടാക്കിയ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് ഉറപ്പിക്കുന്നത്. ഇതിനിടെ, മോഹൻലാലിന്റെ കുറിപ്പ് സംവിധായകൻ പൃഥിരാജും ഷെയർ ചെയ്തിരിക്കുകയാണ്.
എന്നാൽ, മോഹൻലാലിന്റെ പോസ്റ്റിന് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം നിറയുകയാണ്. എമ്പുരാൻ സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന് കൈയടിച്ചവർ മോഹൽ ലാലിന്റെ ഖേദ പ്രകടനം സംഘപരിവാർ ഭീഷണിക്ക് കീഴടങ്ങലാണെന്ന് വിമർശിക്കുകയാണ്. സ്നേഹത്തിന്റെ സമവായത്തിന്റെ തമ്പുരാനെന്നാണ് രാഹുൽ ഈശ്വർ പ്രതികരിച്ചിരിക്കുന്നത്.
അങ്ങനെയാണെങ്കിൽ ഈ സിനിമയിൽ മറ്റുപാർട്ടികളെ കുറിച്ച് പറഞ്ഞ മോശം പരാമർശങ്ങൾ കൂടി ഡിലീറ്റ് ചെയ്യുമോ? എന്നിട്ട് മൊത്തം സിനിമ 20 മിനിട്ടാക്കി പ്രദർശിപ്പിക്കണമെന്നുള്ള കമന്റും ലാലിന്റെ പോസ്റ്റിന് താഴെയുണ്ട്. പ്രിയപ്പെട്ടവർക്കുണ്ടായ മാനസിക വിഷമമെന്നത്, സംഘികൾക്കുണ്ടായ പ്രയാസമെന്ന് മാറ്റണമെന്ന് കുറിച്ചവരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെ എമ്പുരാന് പൂർണ പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹൻ ലാലിന്റെ ഖേദപ്രകടനം.
ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നാണ് മോഹൽലാൽ എഴുതുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞെന്നും മോഹൻലാൽ വിശദീകരിക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്നും മോഹൽ ലാൽ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.