കൊച്ചി: എമ്പുരാൻ സിനിമ വിവാദത്തിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടവരിൽ ഒരാളാണ് സിനിമയുടെ തിരകഥാകൃത്ത് മുരളി ഗോപി. സംഘ്പരിവാറിന്റെ പ്രതിഷേധം കനത്തതോടെ ഖേദപ്രകടനവുമായി സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം രംഗത്തെത്തിയിട്ടും കഥയെഴുതിയ മുരളി ഗോപി ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല.
എമ്പുരാൻ സിനിമ കാരണം പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്നും വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും സിനിമയിലെ നായകൻ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകൻ പൃത്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ പങ്കുവെച്ചിരുന്നു.
എന്നാൽ, ഒരു പ്രതികരണത്തിനും തയാറാവാതെ വന്നതോടെ സിനിമ റീ സെൻസർ ചെയ്യുന്നതിൽ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിവാദങ്ങൾ കത്തുന്നതിനിടെ ഫേസ്ബുക്കിൽ ഈദ് ആശംസകൾ നേരുന്ന പോസ്റ്റാണ് പിന്നീട് കണ്ടത്. ഖേദപ്രകടനം കാത്തിരുന്നവർ നിരാശരായതോടെ രൂക്ഷമായ സൈബർ ആക്രമണമാണ് മുരളി ഗോപിക്ക് നേരെ തുടർന്ന് കൊണ്ടിരിക്കുന്നത്.
ഇതിനിടെ ഏറെകുറേ നിലപാട് വ്യക്തമാക്കുന്ന തരത്തിലാണ് മുരളി ഗോപി തൂലികയും മഷിക്കുപ്പിയും ചേർത്തൊരു ചിത്രം ഫേസ്ബുക്ക് കവർ ആയി മാറ്റിയത്.
നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. തൂലിക പടവാളാണെന്നും എഴുത്ത് ഇനിയും തുടരുമെന്നുമുള്ള മുന്നറിയിപ്പാണ് മുരളി ഗോപി നൽകിയതെന്ന തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്.
സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് റീ സെൻസർ ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഒടുവിൽ, സിനിമയിൽ 24 ഇടത്ത് വെട്ടിയാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കുകയും പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ വില്ലന്റെ പേര് ബാബു ബജ്റംഗി എന്നായിരുന്നു. ചിത്രത്തില്‍ എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തുകളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.