തിരുവനന്തപുരം: എമ്പുരാൻ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമാണെന്ന് തൃശൂർ എം.പിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എമ്പുരാൻ സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ചില രംഗങ്ങളിൽ മാറ്റം വരുത്താമെന്ന് അറിയിച്ചത്.
എമ്പുരാനെതിരെ വലിയ പ്രതിഷേധവുമായി ആർ.എസ്.എസും ബി.ജെ.പിയും രംഗത്തെത്തുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, എമ്പുരാന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ രണ്ട് മിനിറ്റ് വെട്ടിക്കുറച്ചുവെന്നാണ് റിപ്പോർട്ട്.
പ്രധാനവില്ലന്റെ പേര് ബജ്രംഗിയെന്നത് ബൽരാജ് എന്നാക്കി മാറ്റി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.കഴിഞ്ഞ ദിവസം എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയോട് പ്രതികരണം ചോദിച്ചുവെങ്കിലും നല്ല കാര്യങ്ങൾ സംസാരിക്കുവെന്നായിരുന്നു ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ പ്രസ്താവന.
അതേസമയം, വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി പ്രതികരണം നടത്തി. തിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാർക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് ഭേദഗതി ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.