മനോഹരമായ കശ്മീർ താഴ്‌വര വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാത്രമല്ല, നിരവധി സിനിമകളുടെ ചിത്രീകരണത്തിനും പേരുകേട്ടതാണ്. ഗുൽമാർഗ്, പുൽവാമ, ശ്രീനഗർ, പഹൽഗാം തുടങ്ങിയ സ്ഥലങ്ങൾ ഇന്ത്യൻ സംവിധായകർ സിനിമകൾക്ക് അനുയോജ്യമായ ചില രംഗങ്ങൾ ചിത്രീകരിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നു. ബോളിവുഡിൽ ദേശസ്നേഹവും യുദ്ധാധിഷ്ഠിതവുമായ സിനിമകളും നിരവധി ഉണ്ടായിട്ടുണ്ട്. അവയിൽ പലതും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്.
ഇന്ത്യൻ സിനിമയിൽ കശ്മീർ കഥകൾ ആവർത്തിച്ചുള്ള പ്രമേയമാണ്. ആഭ്യന്തര കലാപങ്ങളുടെയും അസ്വസ്ഥതകളുടെയും നീണ്ട ചരിത്രമുള്ള കശ്മീർ നിരവധി ധീര കഥകളുടെയും പശ്ചാത്തലമാണ്. ദി കശ്മീർ ഫയൽസ്, ആർട്ടിക്കിൾ 370, ഗ്രൗണ്ട് സീറോ തുടങ്ങിയ സിനിമകൾ തുടങ്ങി ഒരുപാട് സിനിമകൾ ഈ വിഭാഗത്തിൽപ്പെട്ടതാണ്.
കശ്മീരിലെ ഭീകരവാദിയെ പിടിക്കാനുള്ള ദൗത്യത്തിൽ ബി.എസ്.എഫ് കമാൻഡറായി ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാണ് ഗ്രൗണ്ട് സീറോ. 2001ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം ശ്രീനഗറിൽ ഗാസി ബാബയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച രണ്ട് വർഷത്തെ ബി.എസ്.എഫ് ഓപ്പറേഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
2016 സെപ്തംബർ 29ന് ഇന്ത്യ പാക് ഒക്കുപൈഡ് കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്‌സ് ചെയ്ത പടമാണ് ഉറി: ദ സർജിക്കൽ സ്ട്രൈക്ക്. ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു സൈനിക നടപടിയായിരുന്നു നിയന്ത്രണരേഖ മറികടന്ന് ശത്രു രാജ്യത്തു ചെന്ന് നടത്തിയ വിജയകരമായ ഈ ഓപ്പറേഷൻ.
ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത2024 ലെ ഇന്ത്യൻ ഹിന്ദി ഭാഷാ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ആർട്ടിക്കിൾ 370. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ഭരണഘടനാ തീരുമാനത്തിന് മുന്നോടിയായി മേഖലയിലെ അശാന്തി നിയന്ത്രിക്കുന്നതിനുള്ള രഹസ്യ ദൗത്യത്തിൽ സ്‌പെഷ്യൽ ഏജന്റ് സൂനി ഹക്‌സർ നടത്തുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി കശ്മീർ ഫയൽസ്. തന്റെ കുടുംബത്തിന്റെ ഭൂതകാലം അനാവരണം ചെയ്യുന്ന ഒരു യുവാവിന്റെ കണ്ണുകളിലൂടെ കശ്മീരിലെ ദാരുണമായ സംഭവങ്ങളുടെ ചുരുളഴിയുന്നു. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച് 2022ൽ പുറത്തിറങ്ങിയ ചിത്രം ഏറെ വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സൈനിക യാത്രയെ കേന്ദ്രീകരിച്ച് കശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് അമരൻ. കശ്മീരിലെ കലാപ വിരുദ്ധ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ വീര്യം എടുത്തുകാണിക്കുന്ന ഈ ചിത്രം, സംഘർഷ മേഖലകളിൽ സൈനികർ നേരിടുന്ന വൈകാരികവും ദേശസ്നേഹപരവുമായ വെല്ലുവിളികളെ ചിത്രീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.