ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ചിത്രം ബസൂക്ക വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്. ആഗോള റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ചിത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം എത്തുകയാണെന്നും പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗെയിമിംഗ് പ്രമേയമായുള്ള പുതുമയുള്ള കഥയാണെന്നും ആദ്യ കേൾവിയിൽ തന്നെ തനിക്ക് ഇഷ്ടപ്പെട്ടെന്നും വ്യക്തമാക്കിയ മെഗാസ്റ്റാർ, ഇനി ഇഷ്ടപ്പെടേണ്ടത് പ്രേക്ഷകർക്കാണെന്നും പറയുന്നു.
പ്രിയമുള്ളവരെ... വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്. 'ഡിനോ ഡെന്നിസ്'. അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും... ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും.. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്... എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും... അതിനൊപ്പം ഞാനും നിങ്ങളും നമ്മളും... സ്നേഹപൂർവ്വം മമ്മൂട്ടി
ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് രണ്ടു ദിവസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തിയറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആദ്യം റിലീസ് ചെയ്‌ത ടീസറിനും പിന്നീടെത്തിയ ട്രെയിലറിനും ഏതാനും ദിവസങ്ങൾക്കു മുമ്പെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
കേരളത്തില്‍ മുന്നൂറോളം സ്‌ക്രീനുകളിലാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഓഫിസറായാണ് ഗൗതം മേനോൻ എത്തുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.