എമ്പുരാൻ നിരോധിക്കണമെന്ന് രാജ്യസഭ എം.പിയും തമിഴ്‌നാട് പ്രാദേശിക പാർട്ടിയായ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) നേതാവുമായ വൈകോ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് പ്രേക്ഷകർക്ക് സുരക്ഷിതമല്ലാത്തതായി ചിത്രീകരിച്ചുവെന്നായിരുന്നു എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോയുടെ ന്യായം.
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് തേനി ജില്ലയിലെ കർഷകസംഘങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നാം തമിഴർ കക്ഷിനേതാവും മുൻ സിനിമ സംവിധായകനുമായ സീമാനും രംഗത്തെത്തി. അണക്കെട്ട് തകരുമെന്ന തരത്തിലുള്ള പരാമർശങ്ങൾ സിനിമയിലുള്ളത് നീക്കിയില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
സിനിമ റീ സെൻസറിങ് നടത്തിയതിനെ കുറിച്ചും മോഹൻലാൽ ക്ഷമാപണം നടത്തിയതിനെ കുറിച്ചും എം.പി സംസാരിച്ചു. തിരുവിതാംകൂർ രാജാവിന് 999 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പിടാൻ ബ്രിട്ടീഷുകാർ ഭീഷണിപ്പെടുത്തിയതായും, നെടുമ്പള്ളി എന്ന സ്ഥലത്തിനടുത്തുള്ള അണക്കെട്ട് ബോംബ് ഉപയോഗിച്ച് നശിപ്പിക്കാൻ നിർദേശിച്ചതും ചൂണ്ടിക്കാട്ടിയാണ് നിരോധനം വേണമെന്ന് വൈകോ ആവശ്യപ്പെട്ടത്.
അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തണമെന്നും ജനങ്ങൾക്കിടയിൽ അണക്കെട്ടിനെക്കുറിച്ച് ഭയം സൃഷ്ടിക്കാൻ സിനിമയുടെ നിർമാതാക്കൾ ഉദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഹരിക്കപ്പെട്ടില്ലെങ്കിൽ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അപകടത്തിലാകുമെന്നും വൈകോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.