മെൽബണിലെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഗായിക നേഹ കക്കറിനെതിരെ പരിപാടിയുടെ സംഘാടകരായ ബീറ്റ്സ് പ്രൊഡക്ഷൻ രംഗത്ത്. നേഹയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം കാരണം 4.52 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സംഘാടകർ വ്യക്തമാക്കി. നേഹയുമായി നടത്തിയ പണമിടപാടുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെച്ചാണ് ബീറ്റ്സ് പ്രൊഡക്‌ഷൻ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്. പരിപാടിക്ക് ശേഷം കാറില്‍ കയറുന്ന നേഹയുടെ ദൃശ്യങ്ങളും ബീറ്റ്സ് പ്രൊഡക്ഷൻ പങ്കുവെച്ചിട്ടുണ്ട്.
മെൽബണിൽ നടന്ന സ്റ്റേജ് ഷോക്കിടെ മൂന്ന് മണിക്കൂർ വൈകിയാണ് ഗായിക സംഗീത പരിപാടിക്കെത്തിയത്. തുടർന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തിയിരുന്നു. പിന്നാലെ കാണികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിഷയം സജീവ ചർച്ചയായി.
സംഘാടകരുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും തനിക്കും സംഘാംഗങ്ങൾക്കും അവർ ഭക്ഷണമോ വാഹനസൗകര്യമോ താമസ സൗകര്യമോ നൽകിയില്ലെന്നും ആരോപിച്ച് നേഹ രംഗത്തു വന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് താൻ പരിപാടി അവതരിപ്പിച്ചതെന്നും നേഹ പറഞ്ഞു.
പിന്നാലെ നേഹയുടെ ആരോപണങ്ങൾ ശരിവെച്ച് പങ്കാളി രോഹൻപ്രീസ് സിങ്ങും സഹോദരനും ഗായകനുമായ ടോണി കക്കറും രംഗത്തുവന്നു. എന്നാലിപ്പോൾ ബീറ്റ്സ് പ്രൊഡക്‌ഷന്റെ വിശദീകരണക്കുറിപ്പും ബില്ലുകളുടെ പകർപ്പും പുറത്തുവന്നതോടെ നേഹയുടെ വാദങ്ങൾ പൊളിയുകയാണ്. മെൽബണിൽ പരിപാടികൾ നടത്തുന്നതിന് ബീറ്റ്സ് പ്രൊഡക്‌ഷന് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.