മനാമ: ജുവനൈൽ കുറ്റകൃത്യങ്ങളിലകപ്പെടുന്ന കുട്ടിക്കുറ്റവാളികൾക്ക് ജയിൽ ശിക്ഷക്ക് ബദൽ മാർഗം നിർദേശിച്ച കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. ജയിലിന് പകരം സാങ്കേതികവിദ്യാ നിയന്ത്രണങ്ങളോ മാനസികാരോഗ്യ പരിചരണമോ നൽകാൻ ജഡ്ജിമാർക്ക് അവകാശം നൽകുന്നതാണ് നിർദേശം. തുടർന്ന് അനുമതികൾക്കായി നിയമം തിരഞ്ഞെടുക്കപ്പെട്ട സഭയിലേക്കും പിന്നീട് മന്ത്രി സഭയിലേക്കും അവിടന്ന് അനുമതി ലഭിച്ചാൽ ഹമദ് രാജാവിന്റെ സന്നിധിയിലേക്കും അയക്കും. കാലങ്ങളായുള്ള ശിക്ഷാ രീതികളെ ആശ്രയിക്കുന്നതിന് പകരം കുറ്റവാളിയുടെ അവസ്ഥ, പെരുമാറ്റം, ആവശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി ശിക്ഷകൾ നൽകാൻ നിയമം നടപ്പിലായാൽ കോടതിക്ക് അധികാരം ലഭിക്കും.
ചെറിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരെ മാനസികമായോ ശാരീരികമായോ ആയ പുനരധിവാസത്തിലൂടെ പിന്തുണക്കുക എന്നതാണ് ലക്ഷ്യം. നിർദേശത്തിൽ ചില വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനുള്ള നിരോധനം, നിശ്ചിത കാലയളവിൽ ഇടക്കിടക്ക് പൊലീസ് സ്റ്റേഷനുകളിൽ നിർബന്ധിത ഹാജരാകൽ, ആരോഗ്യ, അല്ലെങ്കിൽ മാനസികാരോഗ്യ പരിചരണ സ്ഥാപനങ്ങളിലേക്ക് നിർദേശിക്കൽ എന്നിവ ഉൾപ്പെടുന്നു. ജയിൽ ശിക്ഷകളും അതിന്റെ ബദൽ മാർഗങ്ങളും നടപ്പാക്കുന്നതിനും പരിശീലനം, പുനരധിവാസ പഠനങ്ങൾ എന്നിവക്കുള്ള പൂർണ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.