ഫെയർ കാണാനെത്തിയവർ
മനാമ: എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന 35ആം എഡിഷൻ ഓട്ടം ഫെയർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ജനുവരി 23ന് ആരംഭിച്ച മേള മികച്ച പ്രേക്ഷക പ്രതികരണവുമായി കുതിച്ചു കൊണ്ടിരിക്കുകയാണ്. ഫലസ്തീൻ, ഇറാൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, ചൈന, ജി.സി.സി അടക്കം ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള 680ലധികം പവലിയനുകൾ മേളയിലുണ്ട്.
പരമ്പരാഗതവും പുതിയതുമായ വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ, സുഗന്ധ ദൃവ്യങ്ങൾ, ഭക്ഷണ ചേരുവകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടം, മധുര പലഹാരങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ഇലക്ട്രിക് സാമഗ്രികൾ തുടങ്ങി അനേകം വൈവിധ്യം നിറഞ്ഞതും വ്യത്യസ്തവുമായ വസ്തുക്കൾ മേളയുടെ സ്റ്റാളുകളിൽ സജ്ജമാണ്. മേള തുടങ്ങിയതു മുതൽ വൻ ജനപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
സന്ദർശകരിൽ അധികവും സ്ത്രീകളാണെന്നുള്ളതും മേളയെ കൂടുതൽ മനോഹരമാക്കുന്നു. ജനുവരി 26, 27 തീയതികളിൽ സ്ത്രീകൾക്ക് മാത്രമായി സമയം ക്രമീകരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നുവരെ തുടരുന്ന മേളയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയുമാണ്. അവസാന രണ്ടു ദിവസങ്ങളായ ജനുവരി 31, ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ തുടച്ചയായി പ്രവേശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്. ടൂറിസം മന്ത്രലയത്തിന്‍റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും പിന്തുണയോടെ ഇൻഫോർമ മാർക്കറ്റ്സാണ് മേള സംഘടിക്കുന്നത്.
ബഹ്റൈനിലെ റീട്ടെയ്ൽ വിപണിയെ പ്രദർശിപ്പിക്കുന്നതിലൂടെ സന്ദർശകർക്ക് മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുകയും സമ്പദ് വ്യവസ്ഥയെ ഉയർത്തുക എന്നതും മേള ലക്ഷ്യമിടുന്നു. മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രദർശകരെയും ഒരു ലക്ഷത്തിലധികം സന്ദർകരെയും ഓട്ടം ഫെയർ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ ലോകമെമ്പാടുമുള്ളആയിരക്കണക്കിന് ഇറക്കുമതി ഉൽന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തുന്നത്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ ഇൻഫോർമ മാർക്കറ്റ്സ് നിരവധി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓട്ടം ഫെയറിലെ സ്റ്റാളുകളിലൊന്ന്
വിവിധ രാജ്യങ്ങളുടെ നിരവധി വസ്തുക്കൾ കൊണ്ട് സമൃദ്ധമായ മേളയിലെ മനോഹരവും വ്യത്യസ്തമായ കാഴ്ചയായിരുന്നു ഫലസ്തീൻ പവലിയനുകൾ. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ ഉയർത്തെഴുനേൽപ്പിന്‍റെ സൂചനയെന്നോണം ഫലസ്തീനിലെ സ്വന്തം നിർമിതികളും വിപണിയിൽ നിറസാന്നിധ്യമാണ്. മുറിവേറ്റ ഹൃദയങ്ങുടെ കൈവിരുതിൽ തീർത്ത മനോഹരമായ കോപ്പകളും പാത്രങ്ങളും മറ്റ് അടുക്കള ഉപകരണങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
പാത്രങ്ങളുടെ പുറം ഭാഗത്തായി അറബിയിൽ ആലേഖനം ചെയ്ത ഫലസ്തീനിയൻ പോരാട്ട സൂക്തങ്ങളും പതാകയും കഫിയയുടെ അടയാളങ്ങളും കാഴ്ചക്കാർക്ക് കൗതുകം നൽകുന്നു.
മേളയിലെ ഒരു ഫലസ്തീൻ പവലിയൻ
മേളയുടെ തുടക്കം മുതൽ മികച്ച സംഘാടന മികവ് കൊണ്ട് പ്രശംസ നേടിയിരിക്കയാണ് ഇൻഫോർമ മാർക്കറ്റ്സ്. മേളയിലേക്ക് ജനങ്ങളെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങക്ക് ഇൻഫോർമ നേരത്തെ സജ്ജീകരണങ്ങൾ തുടങ്ങിയിരുന്നു. സന്ദർശകരെയെല്ലാം ബാർകോഡ് മുഖാന്തിരം രജിസ്റ്റർ ചെയ്യിപ്പിച്ചും മികച്ച ആഥിത്യ മര്യാദയോടെ സ്വീകരിച്ചും ഇൻഫോർമയുടെ വളന്‍റിയർമാർ മേളയിലുടനീളം സജീവമാണ്.
ബഹ്റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ സൗജന്യ വാഹന പാർക്കിങ് സൗകര്യവും ഇവിടെ നിന്ന് മേള നഗരിയിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസും സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്. തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ബസ് സർവീസ് മേളക്കെത്തുന്നവർക്ക് കൂടുതൽ ഉപകാര പ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.