ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലെ മാനുഷിക പ്രതിസന്ധികളാണ് പ്രധാനമായും ചർച്ചയായത്. ഗസ്സയിൽ ദിനേന വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെക്കുറിച്ചും അത് പരിഹരിക്കുന്നതിനുള്ള സുസ്ഥിരമായ അന്താരാഷ്ട്ര ശ്രമങ്ങളുടെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
വെടിനിർത്തൽ നിലനിർത്തുക, സാധാരണക്കാരെ സംരക്ഷിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക, പ്രാദേശിക സംഘർഷങ്ങൾ കുറക്കുക എന്നതിന്റെയെല്ലാം പ്രാധാന്യത്തെയും ഇരുവരും ചൂണ്ടിക്കാട്ടി. യുദ്ധസാഹചര്യത്തിൽ ദുരിതബാധിതരായ മനുഷ്യർക്ക് സഹായമെത്തിക്കുന്നതിലുള്ള ഐക്യരാഷ്ട്ര സഭയുടെയും അതിന്റെ ഏജൻസികളുടെയും പ്രവർത്തനങ്ങളെ ഇരുവരും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
പ്രത്യേകിച്ച് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അവശ്യ സേവനങ്ങൾ നൽകുന്ന യു.എന്നിന്റെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) നിർണായക പ്രവർത്തനങ്ങളെയും ഇരുവരും എടുത്തു പറഞ്ഞു.
കൂടാതെ ബഹ്റൈനും ഐക്യ രാഷ്ട്രസഭയും തമ്മിലുള്ള വിവിധ മേഖലകളിലെ വിശാലമായ സഹകരണവും വിദേശകാര്യ മന്ത്രിയും അന്റോണിയോ ഗുട്ടറസും അവലോകനം ചെയ്തു.
പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലുള്ള ഇരുവരുടെയും പ്രതിബദ്ധതയും യോഗം ചർച്ചചെയ്തു. ബഹ്റൈനിലെ മുതിർന്ന ഉദ്യോഗസ്ഥർ യു.എൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.