ബഹ്റൈൻ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം
രാജാവ് ഹമദ് ബിൻഈസ ആൽ ഖലീഫ
മനാമ: സ്നേഹവായ്പുകളുടെ പരമോന്നതങ്ങളിൽ ലയിച്ച ജീവിത യുഗത്തിന് കാലം നീണ്ട വിരാമമിടുകയാണ്. മാനവരാശിയുടെ മഹാദൂതന് ലോകജനത വേദനയോടെയാണ് വിട നൽകാനാരുങ്ങുന്നത്. വത്തിക്കാനിലെ വസതിയിലെ അവസാന നിമിഷങ്ങളെ പോലും ധന്യമാക്കിയാണ് ആ വിട. ഉയർപ്പ്പെരുന്നാളിന്റെ സന്തോഷങ്ങൾക്ക് കാതോർത്ത വിശ്വാസി സമൂഹത്തെ അവസാനമായി ആശീർവദിച്ചും അനുഗ്രഹിച്ചുമാണ് ആ വലിയഇടയൻ കാലം ചെയ്തത്. ലോക സമാധാനത്തിന് ആഹ്വാനം ചെയ്തും ഗസ്സയിലെ ആക്രമണങ്ങളിൽ അറുതിവേണമെന്ന സന്ദേശം നൽകിയുമാണ് ആ വിയോഗം.
സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സ്നേഹ വക്താവായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ദുഃഖത്തിൽ ബഹ്റൈനും പങ്കുചേരുകയാണ്. 2022ലെ ബഹ്റൈൻ സന്ദർശനവും നൽകിയ സ്നേഹവാക്കുകളും പരിശുദ്ധിയോടെ ഇന്നും ഓർത്തെടുക്കുന്ന ഒരു സമൂഹത്തെ നിലനിർത്തിയാണ് രാജ്യത്തോടന്നവർ യാത്രപറഞ്ഞത്. 2019ൽ യു.എ.ഇ സന്ദർശനത്തിലൂടെ ചരിത്രം സൃഷ്ടിച്ച മാർപാപ്പയുടെ ജി.സി.സി കൂട്ടായ്മയിലേക്കുള്ള രണ്ടാമത്തെ സന്ദർശനത്തിനാണ് 2022ൽ ബഹ്റൈൻ സാക്ഷിയായത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടൊപ്പം
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു സന്ദർശനം. സാഖിർ പാലസിൽ നൽകിയ സ്വീകരണവും ബഹ്റൈൻ ഡയലോഗ് ഫോറത്തിലെ സാന്നിധ്യവും രാജ്യത്തിന് അഭിമാനം നൽകിയ കാഴ്ചകളായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർ ഐക്യത്തോടെ സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ഈ നാടിന്റെ സഹവർത്തിത്വ മാതൃക എടുത്തു പറഞ്ഞ പോപ്പ് അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യെബുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ പ്രബലമായ രണ്ട് മതവിശ്വാസങ്ങളുടെ ശ്രേഷ്ഠതയെ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
ബഹ്റൈൻ സന്ദർശനത്തിനിടെ
ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന കത്തോലിക്ക വിശ്വാസികൾക്ക് സ്വപ്ന സാക്ഷാത്കാരമായിരുന്നു. 111 രാജ്യങ്ങളിൽനിന്നുള്ള 28000ഓളം വിശ്വാസികളാണ് അന്ന് കുർബാനയിൽ പങ്കെടുക്കാനെത്തിയത്. നാല് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് സമാപനം കുറിച്ച് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ നടന്ന പ്രാർഥനാ സംഗമത്തിലും ബിഷപ്പുമാർ, വൈദികർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലും പങ്കെടുത്ത് പോപ്പ് സംസാരിച്ചിരുന്നു. സന്ദർശനത്തിനിടെ രാജ്യത്ത് കണ്ട ജനങ്ങളിലെയും ഭൂപ്രകൃതിയിലെയും വൈവിധ്യങ്ങളെയും അഭിനന്ദിച്ചാണ് പോപ്പ് പവിഴദ്വീപിന് വിടനൽകിയത്.
മാനവികതയിലും യേശുക്രിസ്തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവർ മാത്രമല്ല ലോക ജനതയാകമാനം തന്നെ ഭക്ത്യാദരവോടുകൂടി നോക്കിക്കണ്ട മഹാപുരുഷനാണ് അദ്ദേഹം. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നുവെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപാപ്പ തന്റെ ആത്മകഥയിൽ എഴുതിയതിലൂടെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു മാർപാപ്പയുടെ അവസാനത്തെ സന്ദേശങ്ങളിലൊന്ന്. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്.
ദി കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ - വിശ്വ മാനവികതയുടെ പ്രകാശ ഗോപുരമായി പവിഴദ്വീപിൽ തിളങ്ങിനിൽക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിനായി 2022ൽ ബഹ്റൈനിൽ മാർപാപ്പ വന്നത് അറേബ്യൻ നാടുകളിലെ പ്രവാസി സമൂഹത്തിനാകെ സന്തോഷകരമായ അനുഭവമായിരുന്നു.
മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന വിശ്വാസ സമൂഹത്തിനും ഒപ്പം ലോകമാകെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ ബഹ്റൈൻ പ്രതിഭയും പങ്കുചേരുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മാനവികതക്കും ലോക സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫ്രാന്സിസ് മാര്പാപ്പ എന്നും സഭക്കകത്തും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വിശ്വാസികൾക്കും ലോക ജനതക്കും ഏറെ വേദന നൽകുന്നതുമാണ്.
ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേർന്ന് മാർപാപ്പക്കായി പ്രാർഥിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ എന്നിവർ അറിയിച്ചു.
മനാമ: ആഗോള കത്തോലിക്കസഭയുടെ ആത്മീയ പരമമേലധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പ മലയാളിയെയും മലയാളത്തെയും ഏറെ സ്നേഹിച്ച പിതാവായിരുന്നെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു.
റോമിൽ ഇന്ത്യയുടെ സഭാകാര്യങ്ങളിൽ മാർപാപ്പയെ സഹായിച്ചിരുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി ആയിരുന്ന വൈദികനെ സഭയുടെ ചരിത്രത്തിൽ നാളിതുവരെ കേട്ടിട്ടില്ലാത്ത പുതിയ ചരിത്രം നിർമിച്ചുകൊണ്ട് ബിഷപ് ആയും, കർദിനാൾ പദവിയിലേക്കും ഒന്നിച്ചുയർത്തി മാർ ജോർജ് കൂവക്കാട് പിതാവായി തിരഞ്ഞെടുത്തത് മലയാള നാടിനോടുള്ള സ്നേഹം പിതാവ് പ്രതിഫലിപ്പിച്ചു. എല്ലാ മതങ്ങളെയും ഒരു പോലെ കാണാനും പരസ്പരം സഹകരിക്കാൻ പറ്റുന്ന മേഖലകളിൽ ഒന്നിക്കാനും മാർപാപ്പ നൽകിയ ആഹ്വാനം ലോക സമാധാനത്തിനുള്ള ശ്രമങ്ങളുടെ ഫലമാണ്. തന്റെ അവസാന പ്രസംഗത്തിലും ഗസ്സയുടെയും ഫലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ കഷ്ടത അനുഭവിക്കുന്ന ആളുകളോട് അനുഭാവം പ്രകടിപ്പിക്കാനും അവിടെ സമാധാനം സ്ഥാപിക്കാനും ആഹ്വാനം ചെയ്താണ് മാർപാപ്പ കാലം ചെയ്തതെന്ന് അനുസ്മരണ കുറിപ്പിൽ ബിനു കുന്നന്താനം അറിയിച്ചു.
മാർപാപ്പയുടെ അപ്രതീക്ഷിത നിര്യാണത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) അനുശോചനം രേഖപ്പെടുത്തി.
ക്രൈസ്തവ സമൂഹത്തിനും മാനവരാശിക്കും തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡന്റ് സുധീർ തിരുന്നിലത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലളിതമായ ജീവിതം കൊണ്ടും ശക്തമായ ആദർശം കൊണ്ടും ലോകജനതയെ കീഴടക്കിയ നേതാവാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ അനുശോചന വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലപാടുകൊണ്ട് ശ്രദ്ധേയമായ ആത്മീയ ആചാര്യന് കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ പ്രണാമം.
മാർപാപ്പയുടെ വേർപാടിൽ ബി.എം.ഡി.എഫ് അനുശോചനം രേഖപ്പെടുത്തി. അർജന്റീനക്കാരനും ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പുമായ മാർപാപ്പ നിരവധി നന്മയുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ചരിത്രലിപികളിൽ മായാതെ നിൽക്കുമെന്ന് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അഡ്ഹോക്ക് ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അനുശോചനത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്നീ കൂട്ടായ്മകളും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.