മനാമ: ഇന്ത്യന്‍ സ്കൂളിലെ നിലവിലെ ഭരണസമിതി, തങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും പാവ കമ്മിറ്റി ആകരുതെന്നും പതിനായിരത്തിലധികം വരുന്ന സാധാരണക്കാരായ വിദ്യാർഥികളുടെ പഠന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി). ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഫീസ് കുടിശ്ശിഖ വരുത്തുന്നത് കാരണം സ്കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്റെ നിലപാട് വിചിത്രപരവും നിരുത്തരവാദപരവുമാണെന്നും യു.പി.പി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോ അധ്യയന വര്‍ഷം തുടങ്ങുമ്പോഴും ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളെ ഫീസടച്ചു തീര്‍ക്കാതെ പ്രമോഷന് നല്‍കുകയോ പുതിയ ക്ലാസില്‍ കയറ്റുകയോ ചെയ്യാറില്ല. ഓരോ പരീക്ഷകള്‍ കഴിയുമ്പോഴും ഫീസ് അടച്ചുതീര്‍ക്കാതെ കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡും റിസല്‍ട്ടും നല്‍കാറുമില്ല. എന്നിട്ടും പൊതു സമൂഹത്തിനു മുന്നില്‍ മുഴുവന്‍ രക്ഷിതാക്കളേയും ഇകഴ്ത്തുന്ന രീതിയില്‍ വീണ്ടും ഫീസ് കുടിശ്ശിക ഭീതികരമാം വിധം എന്ന രീതിയില്‍ വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിലെ ലക്ഷ്യം എന്താണെന്ന് രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും അറിയേണ്ടതുണ്ട്.
ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഫീസ് അടക്കാത്തതും ഇന്ത്യന്‍ സ്കൂളിന് ഫെയര്‍ നടത്താന്‍ പറ്റാത്തതും പ്രതിപക്ഷ പാനലിന്റെ സമ്മര്‍ദം മൂലമാണെന്ന ബന്ധപ്പെട്ടവരുടെ വാദം തികച്ചും ബാലിശമാണ്. ഈ വാദം ശരിയാണെന്ന് തെളിയിച്ചാല്‍ യു.പി.പി പിരിച്ചുവിട്ട് മുഴുവന്‍ അംഗങ്ങളും മറ്റു പാനലില്‍ ചേരുന്നതാണ്. മറിച്ചാണെങ്കില്‍ ബന്ധപ്പെട്ടവര്‍ അധികാരം ഒഴിയാന്‍ തയാറാണോ എന്നും യു.പി.പി ചോദിച്ചു. ചെയര്മാനെപോലെത്തന്നെ രക്ഷിതാക്കള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു കമ്മിറ്റി അംഗം സ്കൂളിനെതിരാണെന്ന പ്രചാരണം തികച്ചും അപലപനീയവും ഭരണഘടനക്കും സ്ഥാനത്തിനും നിരക്കാത്തതാണെന്നും ആ പ്രസ്താവന നടത്തിയയാൾ മാതൃകാപരമായ ഖേദപ്രകടനം പൊതുസമൂഹത്തോട് നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ രക്ഷിതാക്കളല്ലാത്ത പഴയ കമ്മിറ്റിയിലെ ചിലര്‍ ഇപ്പോഴും സ്കൂളിനകത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ പല പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും രക്ഷിതാക്കളല്ലാത്തവര്‍ക്ക് സ്കൂളിനകത്ത് എന്ത് കാര്യമാണുള്ളതെന്നും യു.പി.പി നേതാക്കള്‍ ചോദിച്ചു. സ്കൂളില്‍ നടത്തുന്ന അറ്റകുറ്റപ്പണികളും, നിർമാണ പ്രവര്‍ത്തനങ്ങളും സ്വന്തം കമ്മിറ്റി അംഗവും പരിചയസമ്പന്നനുമായ എൻജിനീയറെ അറിയിക്കാതെയും അഭിപ്രായം ചോദിക്കാതെയും ചിലരുടെ തല്പരകക്ഷികളായ ആളുകളെ ഏല്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
വാർത്തസമ്മേളനത്തില്‍ യു.പി.പി നേതാക്കളായ ഡോ. സുരേഷ് സുബ്രഹ്മണ്യം, അനില്‍ യു.കെ, ഹരീഷ് നായര്‍, ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍, ഡോ. ശ്രീദേവി, അനസ് റഹീം, മന്‍ഷീര്‍, റുമൈസ അബ്ബാസ്, മുബീന മന്‍ഷീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.