മനാമ: വഖഫ് ബോർഡ് മുസ്ലിം സമുദായത്തിന്റെ ഘടകമാണെങ്കിലും നിലവിൽ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന ഭേദഗതി ഭരണഘടനയുടെ ലംഘനമാണെന്നാണ് ജനാധിപത്യ വിശ്വാസികളുടെ നിലപാട്. ഭരണപക്ഷത്തിന്റെ സ്വാർഥ താൽപര്യങ്ങളെ ന്യൂനപക്ഷങ്ങൾക്കു മേലുള്ള അടിച്ചേൽപ്പിക്കലുകളാണ് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിപത്ത്.
കഴിഞ്ഞ ദിവസം ലോക്സഭയും പിന്നീട് രാജ്യസഭയും പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ ഒപ്പോടെ നിയമമാവും. അതോടെ മുസ്ലിംകൾക്ക് വഖഫ് ബോർഡിലുള്ള അധികാരങ്ങൾ ലഘൂകരിക്കപ്പെടും. പാർലമെന്റ് ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു. ബില്ലിനെ ‘മുസ്ലിം വിരുദ്ധം’ എന്നും ‘ഭരണഘടന വിരുദ്ധം’ എന്നും അവർ വിശേഷിപ്പിച്ചു. എന്നാൽ ‘ചരിത്രപരമായ പരിഷ്കാരം’ ന്യൂനപക്ഷ സമൂഹത്തിന് ഗുണം ചെയ്യുമെന്നാണ് സർക്കാർ പ്രതികരിച്ചത്.
സ്വന്തം നാടിന്റെ ദയനീയാവസ്ഥ അന്യരാജ്യത്തുനിന്ന് കണ്ടുനിൽക്കുകയാണ് പ്രവാസികൾ. പ്രതികരിക്കുന്നവരുടെ ശബ്ദങ്ങളായി വ്യത്യസ്ത നിലപാടുകളുമായി പ്രവാസി സംഘടനകളും സജീവമായുണ്ട്.
കേന്ദ്ര സർക്കാർ ഭൂരിപക്ഷം ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടന നൽകിയ അവകാശങ്ങളും അധികാരങ്ങളും ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന് ബഹ്റൈൻ ഒ.ഐ.സി.സി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു നേരെ നടത്തുന്ന ഇത്തരം കൈയേറ്റത്തിനെതിരെ ഒ.ഐ.സി.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വഖഫ് നിയമം പാസാക്കിയവർ, സമീപ ഭാവിയിൽ മറ്റു വിഭാഗങ്ങളിലുള്ള ആളുകളുടെ ആരാധനാലയങ്ങളുടെയും മറ്റു ഭൗതിക സ്വത്തുക്കളുടെയും അവകാശവും നിയന്ത്രണവും ഏറ്റെടുക്കുമെന്ന് രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങൾക്കും ആശങ്കകൾ ഉണ്ട്. ഇന്ത്യയുടെ പാരമ്പര്യം എന്നത് പിന്നാക്കം നിൽക്കുന്ന ആളുകളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണമാണ്.
എന്നാൽ, ഇത്തരം സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന നടപടിയാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്യുന്നതെന്നും ഒ.ഐ.സി.സി ദേശീയ ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു. വഖഫ് നിയമ ഭേദഗതിക്ക് എതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഉള്ള നടപടിയേയും ബഹ്റൈൻ ഒ.ഐ.സി.സി സ്വാഗതം ചെയ്യുന്നതായി നേതാക്കൾ അറിയിച്ചു.
പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് സർക്കാറിന്റെ കടന്നുകയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ് പാർട്ടി, ബി.ജെ.പി ഫാഷിസ്റ്റ് സർക്കാറിനെതിരെ നടത്തുന്ന എല്ലാ ജനാധിപത്യ, മതേതര ചേരിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി ബഹ്റൈൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഈ നിയമം ഇന്നൊരു വിഭാഗത്തിനു നേരെയാണെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെയാവും. ഭിന്നിപ്പിച്ചു അധികാരം നിലനിർത്തുക എന്ന ഉദ്ദേശ്യത്തിൽ മാത്രം ചെയ്യുന്ന ഇത്തരം ഫാഷിസ്റ്റ് രീതികൾ നാടിന്റെ നന്മക്ക് ഒരു തരത്തിലും നല്ലതല്ല. ഇത്തരം വിഷയങ്ങൾ മതേതര സമൂഹം തിരിച്ചറിയണമെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി, നിയമപരമായി നേരിടണമെന്നും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള അപലപനീയമായ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങളെ ഒന്നാക്കുവാനല്ല പകരം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന അജണ്ട മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി. ന്യൂനപക്ഷങ്ങളായ സഹോദരങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിന്റെ ലക്ഷ്യമെന്ന് ഇതോടെ വളരെ വ്യക്തമാണ്.
ഇന്ന് മുസ്ലിം സമുദായത്തിന് എതിരെ ആണെങ്കില്‍ നാളെ മറ്റു സമുദായങ്ങള്‍ക്ക് എതിരെയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ക്രിസ്ത്യന്‍ ചര്‍ച്ച് ബില്‍ പോലുള്ള നിയമങ്ങളും ബി.ജെ.പിയുടെ പരിഗണനയിലാണ്. താമസിയാതെ വന്നോളും. ന്യൂനപക്ഷ മുക്ത ഭാരതം എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.
അതിലേക്കുള്ള ചവിട്ടുപടിയാണ് വഖഫ് ബില്‍ പോലുള്ള നിയമങ്ങള്‍. ഇത് ഇന്ത്യന്‍ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണ് എന്ന കാര്യത്തിൽ ശക്തമായ എതിർപ്പുണ്ടെന്നും വാർത്താക്കുറിപ്പിലൂടെ ബഷീർ അമ്പലായി ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി ബിൽ ഭരണഘടന ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി. വഖഫ് ഇസ്ലാമികമായ ഒരു ആശയമാണ്. ഇതുവരെയുണ്ടായ വാക്കാലുള്ള വഖഫ് നിയമ വിധേയമായിരുന്നു. ഈ ഹിഡൻ അജണ്ടയോടുകൂടി അതില്ലാതാകുന്നു. പല വഖഫുകളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. ഉപയോഗത്തിലൂടെയുള്ള വഖഫ് ആണ് പലതും. പുതിയ ബില്ലിലൂടെ അതില്ലാതാകുകയാണെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
വഖഫിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ നിയമം മൂലം സാധ്യമല്ല. തർക്കമുള്ള സ്വത്തുക്കൾ മരവിപ്പിക്കുന്ന സാഹചര്യമാണ് ഇനി ഉണ്ടാകാൻ പോകുന്നതെന്നും, മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള ഫാഷിസ്റ്റ് സർക്കാറിന്റെ വർഗീയ അജണ്ടയുടെ പുതിയ പതിപ്പാണ് വഖഫ് ഭേദഗതി ബില്ലെന്നും നേതാക്കൾ കൂട്ടി ച്ചേർത്തു. കോൺഗ്രസും ഇൻഡ്യ മുന്നണിയും ഇത്തരത്തിൽ നൽകുന്ന പിന്തുണയെ നേതാക്കൾ പ്രകീർത്തിച്ചു. നിയമപരമായി ഇതിനെ നേരിടാൻ ഏതറ്റം വരെും പോകുമെന്നുള്ള മുസ്ലിം ലീഗ് നിലപാട് വളരെ സന്തോഷകരമാണെന്നും നിലപാടിന് കെ.എം.സി.സി ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും നേതാക്കൾ അറിയിച്ചു.
ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുത്ത് വഖഫ് സ്വത്തുക്കളിൽ കടന്നുകയറാനുള്ള വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര ഗവൺമെന്റ് തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
പ്രതിപക്ഷ ആവശ്യപ്രകാരം സംയുക്ത പാർലമെന്ററി സമിതി പരിഗണിച്ച ബില്ലിൽ 500ലേറെ ഭേദഗതികളാണ് പ്രതിപക്ഷം നിർദേശിച്ചത്. എന്നാൽ, ഈ ഭേദഗതികളെല്ലാം തള്ളിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഭേദഗതി ചെയ്യുന്നതിനായാണ് കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചത്.
വഖഫ് ഭേദഗതി ബിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറാനുള്ള ആർ.എസ്.എസിന്റെ തന്ത്രമാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
വഖഫ് ബിൽ നടപ്പിലാക്കുന്നത് മുസ്ലിംകൾക്ക് നേരെയുള്ള ഭരണഘടന വിരുദ്ധ നടപടിയാണെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു. മുസ്ലിം ന്യൂനപക്ഷത്തിന്റെ മൗലിക അവകാശങ്ങൾക്കെതിരെയുള്ള ഈ നടപടി വളരെ വേദനാജനകമാണ്. ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ഒരു ബിൽ പാസാകുന്നത് എങ്ങനെ ആണെന്നും രാജ്യത്തിന്റെ ഭരണഘടനയോടുള്ള ആഴത്തിലുള്ള അവഗണനയാണെന്നും യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന ചർച്ച സദസ്സിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം, സിറാജ്, ജയ്സൽ, ജനറൽ സെക്രട്ടറി ജുനൈദ്, ജോ. സെക്രെട്ടറി ഇജാസ് എന്നിവർ പങ്കെടുത്തു.
രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി ആശങ്കാജനകമാണെന്ന് ഐ.സി.എഫ് ബഹ്റൈൻ പ്രസ്താവിച്ചു. എല്ലാ മതവിഭാഗങ്ങളെയും തുല്യമായി കാണുന്നതിനുപകരം അവർക്കിടയിൽ വിഭാഗീയതയാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണ് ഈ ബില്ല്. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഈ ബില്ലിന് പിന്നിൽ. ഈ പ്രതിസന്ധി ഘട്ടത്തിൽ നീതിപീഠത്തെ സമീപിക്കാനുള്ള സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം സ്വാഗതാർഹമാണെന്നും ഐ.സി.എഫ് ബഹ്റൈൻ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ്. പൗരത്വ ഭേദഗതി നിയമം, മുതലാഖ്, ഏക സിവിൽ കോഡ് തുടങ്ങിയ വിവിധ മുസ്ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖഫ് ഭേദഗതി നിയമം.
രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വർഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന വ്യാജ രേഖകൾ പ്രചരിപ്പിച്ചുമാണ് വഖഫ് നിയമ ഭേദഗതി കേന്ദ്ര സർക്കാർ നിർമിച്ചെടുത്തത്. ജനാധിപത്യത്തെ വെല്ലുവിളിച്ചും ഭരണഘടനയെ അവഗണിച്ചും നീതിപീഠങ്ങളെ നോക്കുകുത്തിയുമാക്കിയാണ് സർക്കാർ മുസ്ലിം വിരുദ്ധ നിയമങ്ങൾ നിർമിക്കുന്നത്.
വഖഫ് ഭേദഗതിയിലൂടെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള സർക്കാർ ഗൂഢാലോചനയെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപിക്കണമെന്നും പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.