മനാമ: ഷേരി, സാഫി, അൻഡാക്ക് മത്സ്യങ്ങൾ പിടിക്കുന്നതിനുള്ള രണ്ട് മാസത്തെ സീസണൽ നിരോധനം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനുള്ള അടിയന്തര നിർദേശത്തിന് എം.പിമാർ ഇന്നലെ ഏകകണ്ഠമായി അംഗീകാരം നൽകി.
ഏപ്രിൽ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന നിരോധനം മൂലം തങ്ങളനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മത്സ്യത്തൊഴിലാളികൾ സൂചിപ്പിച്ചതിനെത്തുടർന്നാണ് എം.പി ഹിഷാം അൽ അഷീരിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ നിർദേശം മുന്നോട്ടുവെച്ചത്.
ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തിക ആഘാതം വളരെ വലുതാണെന്ന് ഡോ. അൽ അഷീരി പറഞ്ഞു. പലരുടെയും കുടുംബത്തിന്റെ ഏക ആശ്രയം മത്സ്യബന്ധനമാണ്, ജനങ്ങളുടെ ഉപജീവന മാർഗത്തെ തടയുന്നതിൽ പരിസ്ഥിതി നിയമങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നിയമ നിർമാതാക്കൾ എന്ന നിലയിൽ നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമുദ്രജീവികളെ സംരക്ഷിക്കാനും മത്സ്യ ശേഖരത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഏർപ്പെടുത്തിയ നിരോധനം. തീരുമാനത്തിനുപിന്നിലെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകിയെങ്കിലും എം.പിമാർ മാനുഷികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്നും അറിയിക്കുകയായിരുന്നു.
നീക്കത്തെ മത്സ്യത്തൊഴിലാളികൾ സ്വാഗതം ചെയ്തിട്ടുണ്ട്. നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, സർക്കാർ എത്ര വേഗത്തിൽ നഷ്ടപരിഹാര പദ്ധതി നടപ്പാക്കുകയും ദുരിതത്തിലായ നൂറുകണക്കിന് കുടുംബങ്ങൾക്ക് അത്യാവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്യും എന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.