ഡോ. ജമീല അൽ സൽമാൻ
മനാമ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞ അളവിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം. 2015ലെ പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം ഡോ. ജമീല അൽ സൽമാൻ അധ്യക്ഷയായ സേവന സമിതിയാണ് മുന്നോട്ടുവെച്ചത്.
ജോലികളിൽ ബഹ്റൈനികൾക്ക് മുൻഗണന നൽകിക്കൊണ്ട് മതിയായ ആരോഗ്യ പ്രഫഷനലുകൾ ലഭ്യമാണെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) ഉറപ്പാക്കണമെന്ന് ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. നേരത്തേ സ്വകാര്യ മെഡിക്കൽ മേഖലയിൽ 50 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിർദേശത്തിന് എം.പിമാർ അംഗീകാരം നൽകിയിരുന്നെങ്കിലും അത് പ്രായോഗികമല്ലെന്ന് അവർ വിശദീകരിച്ചു.
അതേത്തുടർന്നാണ് കുറഞ്ഞ അളവിൽ സ്വദേശി വത്കരണത്തിന് ശൂറ കൗൺസിൽ അനുമതി നൽകിയത്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനായില്ലെങ്കിൽ പ്രവാസികളെ നിയമിക്കുന്നത് പരിഗണിക്കും. അതേ സമയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുമായി (എൻ.എച്ച്.ആർ.എ) കൂടിയാലോചിച്ചതിനുശേഷം മാത്രമേ പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കൂവെന്ന് തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി പറഞ്ഞു. നിർദിഷ്ട ബിൽ പാർലമെന്റിന്റെ രണ്ടാം അവലോകനത്തിനായി റഫർ ചെയ്യും. ശൂറ കൗൺസിലിന്റെ പതിപ്പ് അംഗീകരിക്കപ്പെട്ടാൽ അത് ഹമദ് രാജാവിന്റെ അനുമതിക്കായി വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.