സ്മാർട്ട് സിറ്റീസ് ഉച്ചകോടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അധികൃതർ
വിലയിരുത്തുന്നു
മനാമ: ബഹ്റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രിൽ 15ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിക്കും. ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി ഏപ്രിൽ 16ന് സമാപിക്കും. ബഹ്റൈന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം വിപുലമായി ആകർഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.
സ്മാർട്ട് അർബൻ വികസനത്തിൽ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ബഹ്റൈനിന്റെ മുൻനിര പ്രാദേശിക അനുഭവങ്ങളുമായി സംയോജിപ്പിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, മരാമത്ത് മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ ഒമ്പത് സർക്കാർ സ്ഥാപനങ്ങൾ പങ്കെടുക്കും.
സ്മാർട്ട് അർബൻ പ്ലാനിങ്ങിലും സുസ്ഥിര ഡിജിറ്റൽ സൊല്യൂഷനുകളിലും സഹകരണം വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ജിബൂതി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തവും ഉച്ചകോടിയിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്, സൈബർ സുരക്ഷ, ഫിൻടെക്, സ്മാർട്ട് കൺസ്ട്രക്ഷൻ സാങ്കേതിക വിദ്യകൾ, സ്മാർട്ട് മൊബിലിറ്റി എന്നിവയുൾപ്പെടെ സ്മാർട്ട് സിറ്റികളുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന ഇരുപതിലധികം വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉച്ചകോടിയോടൊപ്പം ഇന്ററാക്ടിവ് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, പ്രാദേശിക കമ്പനികൾ, സ്റ്റാർട്ടപ്പ് കമ്പനികൾ എന്നിവരുൾപ്പെടെ 15ലധികം പ്രദർശകർ എക്സിബിഷനിൽ പങ്കെടുക്കും. ഗതാഗതം, ഊർജം, നഗരാസൂത്രണം, ഡിജിറ്റൽ ഭരണം എന്നിവയിലെ നൂതന നവീകരണങ്ങൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.